ചന്ദ്രനിലിറങ്ങി ചരിത്രമെഴുതി ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍

Update: 2025-03-02 12:16 GMT

വാഷിംഗ്ടണ്‍: ചന്ദ്രനിലിറങ്ങി ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്‌ളൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.04 ന് ആയിരുന്നു ലാന്‍ഡിംഗ്. 63 മിനുട്ട് നീണ്ട് നില്‍ക്കുന്നതായിരുന്നു ലാന്‍ഡിംഗ് പ്രക്രിയ.

ഇതോടെ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറായി ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡറും ഇത് തന്നെയാണ്.

ഫയര്‍ഫ്‌ളൈ എയ്‌റോസ്‌പേസ് കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡറിന്റെ നിര്‍മാതാക്കള്‍. ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ എക്‌സ്റേ ചിത്രം പകര്‍ത്തുകയും ചെയ്യുക എന്നതാണ് ബ്ലൂ ഗോസ്റ്റിന്റെ ചുമതല. സ്വകാര്യ ലാന്‍ഡറുകളെ കരാറടിസ്ഥാനത്തില്‍ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎല്‍പിഎസ് പദ്ധതിയുടെ ഭാഗമാണ് ബ്ലൂഗോസ്റ്റ്.

ആര്‍തര്‍ സി ക്ലാര്‍ക്കിന്റെ വിഖ്യാത സയന്‍സ് ഫിക്ഷന്‍ കഥ ദി സെന്റിനലിലൂടെ പ്രസിദ്ധമായ മേര്‍ ക്രിസിയം ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങിയത്. നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്.

45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ ഇറങ്ങിയത്. ജനുവരി പതിനഞ്ചിന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. നാസയില്‍ നിന്ന് പത്ത് പേ ലോഡുകളും ദൗത്യത്തിന്റെ ഭാഗമാണ്.

Similar News