ഓര്‍മ്മയില്‍ അബ്ദുല്‍ മജീദും കൊടുങ്കാറ്റില്‍ കാര്‍വാറില്‍ മുങ്ങിത്താണ ഉരുവും
മദീന മുഹമ്മദ് ഹാജി
പി.എച്ച് അബ്ദുല്‍ മജീദിന്റെ പേരാണ് ഉരുവിന് നല്‍കിയത്. ഫതഹുല്‍ മജീദ് എന്ന പേരില്‍ ഉരു കടലില്‍ ഇറക്കിയ മുഹൂര്‍ത്തം കാസര്‍കോടിന് ആഘോഷത്തിന്റെ സുദിനം കൂടിയായിരുന്നു.
കാസര്‍കോട്ടെ അറിയപ്പെടുന്ന വ്യാപാരിയും സഹൃദയനുമായ പി.എച്ച് അബ്ദുല്‍ മജീദ് മദീന വിട പറഞ്ഞത് അടുത്തിടെയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് പലരും പഴയകാല കഥകള്‍ അയവിറക്കുന്നുണ്ട്. മജീദിന്റെ പേരില്‍ പണ്ട് ഒരു ഉരു ഉണ്ടായിരുന്നു. ഒരു കാലത്ത് കാസര്‍കോടിന്റെ പ്രതാപത്തിന്റെ അടയാളമായിരുന്നു മഞ്ചു എന്ന് വിളിച്ചിരുന്ന ഉരു. പഴയകാലത്ത് മുംബൈ അടക്കമുള്ള വലിയ നഗരങ്ങളിലേക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നത് ഉരു മാര്‍ഗമായിരുന്നു. അവ കപ്പല്‍ മാര്‍ഗം ലോകത്തിന്റെ വിവിധ മേഖലകളിലെത്തും. നിരവധി പേര്‍ക്കാണ് ഉരു വ്യവസായം തൊഴില്‍ ഉപാധിയായി വളര്‍ന്നത്.
തളങ്കര പടിഞ്ഞാറിലെ അസ്സന്‍ച്ച മമ്മദുച്ച എന്ന മദീന മുഹമ്മദ് ഹാജിയുടെ മകനാണ് അബ്ദുല്‍ മജീദ്. 1960 കാലഘട്ടങ്ങളില്‍ കാസര്‍കോട്ടെ വലിയ വ്യവസായ സംരംഭകരില്‍ ഒരാളായിരുന്നു അസ്സന്‍ച്ച മമ്മദുച്ച. അദ്ദേഹത്തിന്റെയും സഹോദരന്മാരുടെയും നേതൃത്വത്തില്‍ തളങ്കരയില്‍ കൈത്തറി വ്യവസായം തുടങ്ങി. നാല്‍പതോളം നെയ്ത്ത് മില്ലുകള്‍ അവര്‍ക്കുണ്ടായിരുന്നു. മഗ്ഗം എന്നാണ് അക്കാലത്ത് നെയ്ത്ത് മില്ലുകള്‍ അറിയപ്പെട്ടിരുന്നത്. മഗ്ഗം അനേകം ആളുകള്‍ക്ക് തൊഴില്‍ശാലയായി. കൈത്തറി സാരികള്‍ ആദ്യമായി തളങ്കരയില്‍ നിര്‍മ്മിച്ചു. ഇവിടെ വെച്ച് തന്നെ ഉരുവിനുള്ള മഞ്ചു പായ ഉണ്ടാക്കി. കോഴിക്കോട് മുതല്‍ കാര്‍വാര്‍ വരെ ഇവ വിതരണം ചെയ്തു. കോരം ക്രയിപ് തുണി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ചരിത്രവുമുണ്ട്. അക്കാലത്ത് കാസര്‍കോടിന്റെ പെരുമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ തളങ്കര തൊപ്പിയും ഉണ്ടാക്കി കയറ്റുമതി ചെയ്തു.
അക്കാലത്തെ കാസര്‍കോട്ടെ ഏറ്റവും വലിയ പലചരക്കു കച്ചവടം തളങ്കര പടിഞ്ഞാര്‍ കുന്നിലിലായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ. അന്ന് കീഴൂര്‍ വഴി വിവിധ പ്രദേശങ്ങളിലേക്കുള്ള കവാടമായിരുന്നു തളങ്കര. അസ്സന്‍ച്ച മമ്മദുച്ചയും സഹോദരങ്ങളും. പിന്നീട് ഉരു വ്യവസായത്തിലേക്ക് കടന്നു. തളങ്കര പടിഞ്ഞാറിലായിരുന്നു ഉരു നിര്‍മ്മാണം. അക്കാലത്ത് നൂറ്റമ്പത് ടണ്‍ ഭാരം വഹിക്കുന്ന ഉരു നിര്‍മ്മിക്കുമായിരുന്നു. പ്രധാനമായും കാര്‍വാര്‍ മുതല്‍ കോഴിക്കോട് വരെ ഒരു കാലഘട്ടത്തിന്റെ അടയാളമായി ഉരുക്കള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. അസ്സന്‍ച്ച മമ്മദുച്ചയുടെ നേതൃത്വത്തില്‍ അഞ്ഞൂറ് ടണ്‍ ഭാരം വഹിക്കുന്ന ഉരു നിര്‍മ്മിച്ചതായി പറയപ്പെടുന്നു. ആദ്യമായി യന്ത്രം ഘടിപ്പിച്ചുള്ള ഉരുവും ഇതായിരുന്നുവെത്രെ. മകന്‍ പി.എച്ച് അബ്ദുല്‍ മജീദിന്റെ പേരാണ് ഉരുവിന് നല്‍കിയത്. ഫതഹുല്‍ മജീദ് എന്ന പേരില്‍ ഉരു കടലില്‍ ഇറക്കിയ മുഹൂര്‍ത്തം കാസര്‍കോടിന് ആഘോഷത്തിന്റെ സുദിനം കൂടിയായിരുന്നു. അത് മലയാളക്കരയും ദക്ഷിണ കര്‍ണാടകയുമാകെ കാട്ടുതീ പോലെ പരന്ന വലിയൊരു വാര്‍ത്തയായി. മജീദ് കൂട്ടുകാര്‍ക്കിടയില്‍ താരവുമായി. ഭാര്യാ സഹോദരിയുടെ മക്കളും പള്ളിക്കാലിലെ ഉരു വ്യവസായികളുമായ പള്ളിയാന്‍ച്ച മുഹമ്മദ്, അബൂബക്കര്‍ ഹാജി, ഹസൈനാര്‍ ഹാജി എന്നിവരുടെ പ്രേരണയിലാണ് അസ്സന്‍ച്ച മമ്മദുച്ച ഉരു വ്യവസായത്തിലേക്ക് തിരിഞ്ഞത്.
അടുത്ത വര്‍ഷം തന്നെ അസ്സന്‍ച്ച മമ്മദുച്ചയും സഹോദരങ്ങളും രണ്ടാമത്തെ ഉരുവിന്റെ പണിയും തുടങ്ങി. ഫത്ഹുല്‍ മന്നാന്‍ എന്നാണ് പേരിട്ടത്. ഒരു വര്‍ഷം കൊണ്ട് ഫത്ഹുല്‍ മന്നാന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ച് കടലില്‍ ഇറക്കി. ഇതും അഞ്ഞൂറ് ടണ്‍ ഭാരം വഹിക്കുന്നതായിരുന്നു.
ആദ്യ യാത്ര മുംബൈയിലേക്ക്. അവിടെ വെച്ച് യന്ത്രം ഘടിപ്പിച്ച് കോഴിക്കോട്ടേക്കുള്ള സാധനങ്ങളും കയറ്റി ഫത്ഹുല്‍ മന്നാന്‍ യാത്ര പുറപ്പെട്ടു. എന്നാല്‍ കര്‍ണാടകയിലെ കാര്‍വാറിലെത്തിയപ്പോഴേക്കും കൊടുങ്കാറ്റില്‍(തൂഫാന്‍)പെട്ട് ഉരു ആടിയുലഞ്ഞു. പതിനാല് ജോലിക്കാരുണ്ടായിരുന്നു ഉരുവില്‍. ഏറെയും തളങ്കര സ്വദേശികള്‍. കാറ്റ് ശക്തമായി. പിടിച്ച് നില്‍ക്കാനുള്ള വഴികളൊന്നും പഴിച്ചില്ല. ഉരു കാറ്റില്‍പെട്ട് തകര്‍ന്നു. പതിനാല് തൊഴിലാളികളെയും കാണാതായി. പലസ്ഥലത്തും തിരച്ചില്‍ നടത്തിയിട്ടും ഉരു കണ്ടെത്താനായില്ല. പിന്നീട് മര വ്യവസായത്തിലേക്കും ഓട് വ്യവസായത്തിലേക്കും കടന്നു. വിദ്യാനഗറില്‍ ന്യൂ മദീന സോ മില്ലും മംഗലാപുരത്ത് പടീല്‍ എന്ന സ്ഥലത്ത് മദീന സോ മില്ലും ചട്ടഞ്ചാലില്‍ മദീന വുഡ് ഇന്റസ്ട്രീസും തുടങ്ങി. കാസര്‍കോട്ടെ മില്ലും ഓട് കമ്പനിയും പ്രവര്‍ത്തിച്ചിരുന്നത് കല്‍ക്കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന, തീവണ്ടിയുടെ എന്‍ജിന്റെ അത്രയും വലിപ്പമുള്ള എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി വന്നത്. അതോടെ വൈദ്യുതീകരിച്ചത്. കേരളത്തിലും കര്‍ണാടകയിലും സര്‍ക്കാര്‍ കൂപ്പുകള്‍ ലേലത്തിന് എടുത്ത് മരങ്ങള്‍ മുറിച്ച് കേരളത്തിലും കര്‍ണാടകയിലും വിതരണം ചെയ്തു. തമിഴ്‌നാട്ടിലേക്ക് റെയില്‍മാര്‍ഗം വാഗണില്‍ ഉരുപ്പടിയായി കയറ്റി അയച്ചിരുന്നു. സ്ലേറ്റ് ഉണ്ടാക്കാന്‍ വേണ്ടി മരത്തിന്റെ ഫ്രെയിം ഉണ്ടാക്കിയും തമിഴ്‌നാട്ടിലേക്ക് കയറ്റുമതി ചെയ്തു. ഉരുപ്പടികള്‍ മുംബൈയിലേക്കും കടല്‍ വഴിയും ലോറിയിലുമായി യഥേഷ്ടം അയച്ചിരുന്നു. സഹോദരി ഭര്‍ത്താവ് സുല്‍ത്താന്‍ കെ. കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയും സഹോദരന്മാരായ പി.എച്ച് ആലിക്കുഞ്ഞി ഹാജിയും പി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജിയും പി.എച്ച് അബ്ദുല്ല ഹാജിയും ഉരു വ്യവസായത്തിലും മര വ്യവസായത്തിലും പാര്‍ട്ണര്‍മാരായി അസ്സന്‍ച്ച മമ്മദുച്ചയുടെ കൂടെയുണ്ടായിരുന്നു. പില്‍ക്കാലത്ത് കാസര്‍കോട് ടൗണില്‍ നാഷണല്‍ ഹാര്‍ഡ്വേഴ്‌സിനും ലൗലി ഏജന്‍സിക്കും തുടക്കം കുറിച്ചു.
പി.എച്ച്. മുഹമ്മദ് ഹാജിയും മകന്‍ മജീദും
അബ്ദുല്‍ മജീദും സഹോദരങ്ങളും
മജീദും പി.എച്ച്. അബ്ദുല്ല ഹാജിയും
അബ്ദുല്‍ഖാദര്‍ ഹാജി, സുല്‍ത്താന്‍ കുഞ്ഞിമാഹിന്‍ കുട്ടി ഹാജി എന്നിവര്‍ക്കൊപ്പം