സംഭവിച്ചത് സമാനതയില്ലാത്ത കെടുതികള്‍

By :  Sub Editor
Update: 2025-06-03 10:20 GMT

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴ വരുത്തിവെച്ച കെടുതികള്‍ സമാനതയില്ലാത്തതാണ്. നിരവധി വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമാണ് കാറ്റിലും മഴയിലും തകര്‍ന്നുവീണത്. അടച്ചുറപ്പില്ലാത്തതും ഓടുമേഞ്ഞതുമായ വീടുകളാണ് കൂടുതലും തകര്‍ന്നത്. തീര്‍ത്തും നിര്‍ധനകുടുംബങ്ങളാണ് വീട് നഷ്ടമായവരില്‍ ഏറെയും. നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ കാറ്റില്‍ നിലംപതിച്ചതിനാല്‍ ജില്ലയിലെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണവും താറുമാറാവുകയായിരുന്നു. വൈദ്യുതിവകുപ്പ് ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തി വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ കാലതാമസം വരികയാണെന്ന പരാതികള്‍ വ്യാപകമാണ്. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം ഇപ്പോഴും പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഇതുമൂലം ദുരിതത്തിലായ ഉപഭോക്താക്കള്‍ വൈദ്യുതി ഓഫീസുകളിലെത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. ഇലകട്രിക് പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതി ലൈനുകള്‍ പൊട്ടിവീണും കെ.എസ്.ഇ.ബിക്ക് ജില്ലയില്‍ മാത്രം കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. മഴയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ ഇറങ്ങിയിട്ടില്ല. ആളുകള്‍ക്ക് നടന്നുപോകാന്‍ പോലും കഴിയാത്ത വിധത്തിലാണ് പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളുള്ളത്.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ പ്രവൃത്തികള്‍ ഈ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. വെള്ളത്തോടൊപ്പം മണ്ണും കല്ലും പലരുടെയും വീടുകളിലേക്കെത്തുന്നു. ദേശീയപാതക്ക് സമീപത്തെ വയലുകളില്‍ വെള്ളം നിറഞ്ഞ് വന്‍തോതില്‍ നെല്‍കൃഷി നശിച്ചിട്ടുണ്ട്. വീടുകളും വെള്ളത്തിലാവുകയാണ്. ഇത്രയും ദുരിതം ഇതിന് മുമ്പുണ്ടായിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കാര്‍ഷികമേഖലയില്‍ താങ്ങാന്‍ കഴിയാത്ത വിധത്തിലാണ് തുടര്‍ച്ചയായ മഴ നാശം വരുത്തിയത്. കോടികളുടെ നഷ്ടം തന്നെ ഈ മേഖലയിലും സംഭവിച്ചു. ഏറ്റവും കൂടുതലും നശിച്ചത് നേന്ത്രവാഴകളാണ്. നേന്ത്രവാഴ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന മടിക്കൈ, അരയി ഭാഗങ്ങളിലാണ് കൂടുതല്‍ നാശം സംഭവിച്ചത്. ആയിരക്കണക്കിന് നേന്ത്രവാഴകളാണ് കൊടുങ്കാറ്റില്‍ നിലം പതിച്ചത്. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റുമാണ് പലരും നേന്ത്രവാഴകൃഷി ചെയ്യുന്നത്. ഇത്രയും നാളത്തെ അധ്വാനത്തിന്റെ ഫലം ഇല്ലാതായത് കര്‍ഷകരില്‍ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുലച്ചതും കുലയ്ക്കാറായതുമായ നേന്ത്രവാഴകളാണ് കാറ്റില്‍ നിലംപതിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ നഷ്ടം വളരെ വലുതാണ്.

കാലവര്‍ഷക്കെടുതികളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് എത്രയും വേഗം സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. നഷ്ടപരിഹാരത്തിന് ഏറെ കാലതാമസം വരുന്നുവെന്ന പരാതികള്‍ക്ക് ഇടവരുത്താതിരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണം.

Similar News