പന്നിക്കെണികള്‍ വരുത്തുന്ന ദുരന്തങ്ങള്‍

By :  Sub Editor
Update: 2025-06-11 08:46 GMT

കാട്ടുപന്നികളുടെ ശല്യം തടയാനും പന്നിയിറച്ചി കഴിക്കാനുമായി സ്വകാര്യവ്യക്തികള്‍ ഒരുക്കുന്ന കെണികള്‍ മനുഷ്യരുടെയും മറ്റ് മൃഗങ്ങളുടെയും ജീവന് ഭീഷണിയായി മാറുകയാണ്. പന്നിക്കെണികള്‍ മൂലമുള്ള മരണങ്ങള്‍ സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഏറ്റവുമൊടുവില്‍ മലപ്പുറം ജില്ലയില്‍ ഒരു പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യമാണ് സംഭവിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സച്ചുവാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞിരിക്കുന്നത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. ഇതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ ദാരുണമരണം സംബന്ധിച്ച് രാഷ്ട്രീയമുതലെടുപ്പും നടക്കുകയാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാതെ ബന്ധപ്പെട്ട വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണ്. മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചതില്‍ ഉത്തരവാദി സ്വകാര്യവ്യക്തിയെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി. വിശദീകരണ കുറിപ്പിട്ടത്. സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും മീന്‍ പിടിക്കുന്ന കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചതെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയത്. എന്നാല്‍ ഈ വിഷയത്തില്‍ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത് കെ.എസ്.ഇ.ബിയെയാണ്. വൈദ്യുതി ഉപയോഗിച്ചുള്ള നിയമലംഘനങ്ങള്‍ സംബന്ധിച്ച് പരാതി അറിയിച്ചിട്ടും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്നിക്കെണിയില്‍ ഘടിപ്പിച്ച തോക്കില്‍ നിന്നും വെടിപൊട്ടി ഒരാള്‍ മരിച്ചത് സമീപകാലത്താണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃഷിക്കും മനുഷ്യജീവിതത്തിനും ഭീഷണിയായ പന്നികളെ നശിപ്പിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് സ്വകാര്യവ്യക്തികള്‍ പന്നികളെ കൊല്ലാന്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. അതാകട്ടെ മനുഷ്യരുടെ തന്നെ ജീവന് ആപത്തായി മാറുകയാണ്. ജനവാസകേന്ദ്രങ്ങളില്‍ വെക്കുന്ന പന്നിക്കെണികള്‍ ഗുരുതരമായ കുറ്റകൃത്യം തന്നെയാണ്. മറ്റുള്ളവര്‍ ആപത്തില്‍പെട്ടാലും കാട്ടുപന്നിയിറച്ചി കഴിക്കണമെന്ന സ്വാര്‍ത്ഥ മനോഭാവമുള്ളവര്‍ നടത്തുന്ന പാതകങ്ങള്‍ക്ക് തടയിടുക തന്നെ വേണം. മലപ്പുറത്തെ അനന്തു എന്ന കുട്ടിക്ക് സംഭവിച്ച ദുരന്തം ഇനിയാര്‍ക്കും ഉണ്ടാകരുത്. കര്‍ശന നടപടി തന്നെ സ്വീകരിക്കണം.

Similar News