കടല്‍കടന്നെത്തുന്ന മാരക ലഹരികള്‍

By :  Sub Editor
Update: 2025-06-09 10:14 GMT

കേരളത്തില്‍ ലഹരിവ്യാപനം ഭീകരമായ തലത്തിലെത്തുകയാണ്. കരമാര്‍ഗം മാത്രമല്ല കടല്‍ മാര്‍ഗവും മാരകമായ രാസലഹരികള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമെത്തുന്നു. കുട്ടികള്‍ പോലും ലഹരിക്കടിമകളാകുന്ന കാലത്ത് അക്രമങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ലൈംഗിക പീഡനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും പെരുകുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകള്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന് ഇവിടേക്ക് വരുന്നത് പതിവാണ്. കേന്ദ്ര സര്‍ക്കാറിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2025 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2024 ല്‍ 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023ല്‍ 16,100 കോടിയായിരുന്നു. ദേശീയ തലത്തില്‍ ഒരു വര്‍ഷക്കാലയളവില്‍ 55 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് ഇത്ര വലിയ തോതിലില്ല. ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 10 കോടിക്ക് താഴെയാണ്. മയക്കുമരുന്നിന്റെ ഇവിടേക്കുള്ള വരവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം കുറയുന്നില്ല. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷാ നിരക്ക് കേരളത്തിലാണ്. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളില്‍ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.1 ശതമാനമാണ്. കുട്ടികളില്‍ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിന്റെ സാമൂഹികവും മാനസികവുമായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയണം. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്ന് ന്യൂക്ലിയര്‍ കുടുംബങ്ങളുണ്ടായപ്പോള്‍ തലമുറകളിലൂടെ അതുവരെ പകര്‍ന്നുകിട്ടിയിരുന്ന സല്‍ക്കഥകളും അവയിലെ മൂല്യസത്തകളും കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെട്ടു. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടിയെ സമപ്രായക്കാര്‍ പോലുമല്ലാത്ത മയക്കുമരുന്ന് ഏജന്റുമാര്‍ തങ്ങളുടെ സ്വാധീനത്തിലാക്കുന്നു. അക്രമവാസന പ്രോത്സാഹിപ്പിക്കുന്ന റീലുകളും സിനിമകളും സഭ്യേതരമായ ദൃശ്യങ്ങളും വലിയ വെല്ലുവിളിയാണ്.

നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍ തന്നെ ഫസ്റ്റ് ടൈം ഒഫെന്‍ഡേഴ്‌സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാന്‍ കഴിയണം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗഫലമായി ലൈംഗിക അക്രമങ്ങള്‍ക്ക് വിധേയരായിട്ടുള്ള കുട്ടികള്‍ ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. അത്തരം അക്രമങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ല എന്നും ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അതിജീവിക്കാന്‍ കഴിയും എന്നുമുള്ള വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കണം.

Similar News