കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ആലുവയില്‍ അമ്മ മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. ഈ കുട്ടിയെ ബന്ധു ലൈംഗികപീഡനത്തിന് ഇരയാക്കിയിരുന്നതായുള്ള മറ്റൊരു നടുക്കുന്ന വിവരവും പുറത്തുവന്നു. ഈ സംഭവത്തിന് ശേഷവും പല തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും പലവിധത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് സംസ്ഥാനം കേട്ടുകൊണ്ടിരിക്കുന്നത്.
ക്രിമിനലുകള്‍ അസാധാരണമായ വിധത്തില്‍ അഴിഞ്ഞാടുന്ന സംഭവങ്ങള്‍ മുതല്‍ വലുതും ചെറുതുമായ നിരവധി കുറ്റകൃത്യങ്ങള്‍ നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
കുറ്റകൃത്യങ്ങള്‍ വല്ലാതെ പെരുകുന്ന സംസ്ഥാനം എന്നു തന്നെ കേരളത്തെ കണക്കാക്കേണ്ട സാഹചര്യമാണ്. വ്യാപകമായ തോതിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഇതിനൊരു കാരണമായി മാറുന്നുണ്ടെന്നും മനസിലാക്കാവുന്നതാണ്.
മറ്റു പല കാര്യങ്ങളിലും രാജ്യത്തിനും ലോകത്തിനും മാതൃകയാണ് കേരളം എന്നു പറയുമ്പോഴും കുറ്റകൃത്യങ്ങളിലെ വര്‍ധന നിയന്ത്രിക്കാനാവുന്നില്ലെന്നത് വസ്തുതയായി തുടരുന്നു. കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നന്നായി വിലയിരുത്തേണ്ടിയിരിക്കുന്നു. മുമ്പ് പരിചയമില്ലാത്ത വിധത്തിലുള്ള ക്രൂരകൃത്യങ്ങള്‍ പലതും സംസ്ഥാനത്ത് സംഭവിക്കുന്നു. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നിരവധി കുറ്റകൃത്യങ്ങളാണ്.
ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അക്രമസംഭവങ്ങള്‍ സമീപകാലത്ത് നിരവധിയാണ്. പ്രമുഖ നഗരങ്ങള്‍ മയക്കുമരുന്ന് മാഫിയയുടെ പിടിയിലമരുന്നുവെന്ന സൂചനകളാണുള്ളത്. ഗ്രാമങ്ങളില്‍ പോലും മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും യുവാക്കളും ഇതില്‍ വീണുപോകാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ലഹരി മാഫിയയിലും ഗുണ്ടാസംഘങ്ങളിലും ഉള്‍പ്പെട്ടവരുടെ അക്രമങ്ങള്‍ക്ക് പല നഗരങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. സമീപകാലത്ത് പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന പ്രദേശങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ ലഹരിവസ്തുക്കളാണ് പിടികൂടിയത്. കഞ്ചാവും രാസലഹരിയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എല്ലാം ഇതില്‍ ഉള്‍പ്പെടും. മാര്‍ക്കറ്റുകളിലും ബസ്സ്റ്റാന്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇതുപോലെ പരിശോധന കര്‍ശനമാക്കിയാല്‍ കോടികളുടെ മയക്കുമരുന്നും അവ വില്‍പ്പന നടത്തുന്ന സംഘങ്ങളും പൊലീസിന്റെ പിടിയിലാകുമെന്ന് സംശയിക്കേണ്ടതില്ല.
ആറുകോടിയുടെ കൊക്കെയ്‌നുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ കെനിയന്‍ പൗരനെ പിടികൂടിയതും അടുത്തിടെയാണ്. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെ എക്സൈസ് അറസ്റ്റു ചെയ്തത് ഏതാനും ദിവസം മുമ്പാണ്. ചെറിയ അളവില്‍ ലഹരി വസ്തുക്കളുമായി യുവാക്കള്‍ പിടിയിലാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പൊലീസും എക്‌സൈസും ശക്തമായ നടപടികളെടുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും മയക്കുമരുന്ന് ഉയര്‍ത്തുന്ന ഭീഷണിക്ക് ഒരു കുറവും ഉണ്ടാകുന്നില്ല. പല അക്രമ സംഭവങ്ങളിലും പ്രതികള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമകളാണ്. ലഹരിക്കടത്തും വില്‍പ്പനയും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടാല്‍ തന്നെ അക്രമസംഭവങ്ങള്‍ക്ക് കുറവുണ്ടാകും.