പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം

By :  Sub Editor
Update: 2025-05-26 09:12 GMT

കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചയോളമായി കനത്ത മഴ തുടരുകയാണ്. കാലവര്‍ഷത്തിന് ഇനിയും ആഴ്ചകളുണ്ടെങ്കിലും അതിന് സമാനമായ രീതിയിലാണ് തുടര്‍ച്ചയായി മഴ പെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകളില്‍ കൊതുകുകളും കൂത്താടികളും നിറഞ്ഞിരിക്കുകയാണ്. ഇതോടെ മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ സാംക്രമികരോഗങ്ങളും വ്യാപകമായിരിക്കുന്നു. സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യാസ്പത്രികളും പനിബാധിതരെക്കൊണ്ട് നിറയുകയാണ്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ നല്ലൊരു ശതമാനവും കുട്ടികളാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തില്‍ മഴ വെള്ളം കലരുന്നതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം നല്‍കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണം. പനിബാധിതരുടെ എണ്ണം കൂടുമ്പോള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായി വരും. അതുകൊണ്ട് ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. വീടുകളിലും പരിസരങ്ങളിലും മാത്രമല്ല പൊതുസ്ഥലങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണം. പൊതുസ്ഥലങ്ങളില്‍ തള്ളുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന മലിനജലവും സാംക്രമികരോഗങ്ങളുടെ ഉറവിട കേന്ദ്രങ്ങളാണ്. ഇതിനെല്ലാം പരിഹാരം കാണണം.

Similar News