വീണ്ടും സ്വര്‍ണ കുതിപ്പ്; കൂടിയത് 160 രൂപ, പവന് 64360

Update: 2025-02-22 05:40 GMT

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില താഴ്ന്നിട്ടും ശനിയാഴ്ച സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8045 രൂപയിലും പവന് 64360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6620 രൂപയിലും പവന് 52960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്ക് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8025 രൂപയിലും പവന് 64200 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6605 രൂപയിലും പവന് 52840 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടന്നത്.

ജനുവരി 22നാണ് സ്വര്‍ണവില 64000 കടന്ന് റെക്കോര്‍ഡിലെത്തിയത്. നിലവിലെ വില അനുസരിച്ച് ജി.എസ്.ടിയും പണിക്കൂലിയും ഉള്‍പ്പെടെ 70,000ന് മുകളില്‍ ഉപഭോക്താവ് നിലവില്‍ പവന് മുടക്കേണ്ടി വരും. ഈ വര്‍ഷം പവന് ൬൫൦൦൦ രൂപ കടക്കാന്‍ അധികം ദിവസം വേണ്ടിവരില്ലെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനുവരിയുടെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒന്നര മാസം കൊണ്ട് 7160 രൂപയുടെ വര്‍ധനവാണുണ്ടായത്.

ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാര, വാണിജ്യമേഖലയെയും അസ്വസ്ഥമാക്കുന്ന യുഎസിന്റെ തീരുവനയം, യുക്രെയ്ന്‍ വിഷയത്തില്‍ യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത, സ്വര്‍ണത്തിന് റിസര്‍വ് ബാങ്കില്‍ നിന്നടക്കം ലഭിക്കുന്ന വന്‍ ഡിമാന്‍ഡ് തുടങ്ങിയവ വിലയെ വീണ്ടും മുന്നോട്ട് നയിച്ചേക്കാം എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Similar News