കന്യപ്പാടി-പടിപ്പുര വളവില്‍ അപകടം പതിവ്; വഗത നിയന്ത്രണം വേണമെന്നാവശ്യം

Update: 2025-12-20 10:16 GMT

കന്യപ്പാടി-പടിപ്പുര വളവില്‍ കഴിഞ്ഞ ദിവസം ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം

ബദിയടുക്ക: അപകടം പതിവാകുന്ന കുമ്പള-ബദിയടുക്ക റോഡിലെ കന്യപ്പാടി-പടിപ്പുര വളവില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം വേണമെന്ന് ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. വ്യഴാഴ്ച വൈകിട്ട് കന്യപ്പാടി ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയും ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും റിക്ഷയുടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകരുകയുമുണ്ടായി. നേരത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുണ്ടായിരുന്ന റോഡ് തകര്‍ന്ന് തരിപ്പണമായി സഞ്ചാരയോഗ്യമല്ലായതിനെ തുടര്‍ന്ന് വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ കെ.എസ്.ടി.പിയുടെ കീഴിലുള്ള ആര്‍.ഡി.എസ് പ്രോജക്ട് റോഡ് പ്രവൃത്തി ഏറ്റേടുക്കുകയായിരുന്നു. കുമ്പള മുതല്‍ മുള്ളേരിയ വരേയുള്ള സ്ഥലങ്ങളിലുള്ള വളവുകള്‍ നികത്തി റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും കന്യപ്പാടി പടിപ്പുരയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനരികിലൂടെ കടന്ന് പോകുന്ന റോഡരിക് സെഡ് ആകൃതിയിലുള്ള വളവോട് കൂടിയ സ്ഥലമായതിനാല്‍ ഇവിടെ നേരത്തെ തന്നെ അപകടം പതിവായിരുന്നു. വളവ് നികത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെങ്കിലും സമീപത്തെ സ്ഥലമുടമ റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുത്തില്ല. ഇതേ തുടര്‍ന്ന് പാതയിലെ വളവ് നികത്തിയതുമില്ല. പടിപ്പുര വളവ് വരെ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് വളവ് അതേപടി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇവിടെ അപകട സൂചനാ ബോര്‍ഡോ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് അപകടത്തിന് കാരണമാവുകയാണ്.


Similar News