തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരാധനാലയങ്ങള്‍ ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വിവിധ സംഘടനകള്‍ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് നടപടി.
ഈ ആഴ്ചയിലെ സാഹചര്യം നോക്കി കൂടുതല്‍ ഇളവ് അനുവദിക്കാനാകുമോ എന്നു നോക്കുമെന്നും ബുധനാഴ്ച ഇക്കാര്യം അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയം അടച്ചിടണമെന്ന നിലപാടല്ല സര്‍ക്കാരിനുള്ളത്. ബ്യൂട്ടി പാര്‍ലറുകളില്‍ മുടിവെട്ടാന്‍ മാത്രം അനുവാദം നല്‍കും. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുള്ളത് കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്കു ജാഗ്രത പുലര്‍ത്തിയാല്‍ മൂന്നാം തരംഗത്തെ തടയാന്‍ സാധിക്കും. നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം. ഇരട്ട മാസ്ക് ധരിക്കാനും ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്‍ക്കകത്തും കരുതലുകള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം.
ഫീസ് അടച്ചില്ലെന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കും. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി. വിദേശത്ത് പോകുന്നരുടെ സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ ചില കുറവ് ഇപ്പോഴുണ്ട്. അടിയന്തരമായി അവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. വാക്സീന് റജിസ്ട്രേഷന് കാര്യത്തില്‍ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്, കാഴ്ച പരിമിതര്‍, നിരക്ഷരര്‍ എന്നിവരുടെ കാര്യത്തില്‍ മറ്റുള്ളവരുടെ സഹായം വേണ്ടി വരും. വൊളന്റിയര്‍മാര്‍ താമസ സ്ഥലത്തെത്തി അവരെ സഹായിക്കണം.