കാസര്‍കോട്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കര്‍ണാടക സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിയവരുടെ പ്രതിനിധികള്‍ക്കാണ് 17ന് ഹാജരാകാന്‍ ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് നോട്ടീസ് അയച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെആര്‍ ജയാനന്ദ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും കോവിഡ് വാക്സിന് എടുത്തവരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം.
കര്‍ണാടകയുടെ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന് 14 ദിവസം കലാവധി നല്‍കുന്നതാണ് കേന്ദ്ര നിര്‍ദേശം. കര്‍ണാടക ഇത് തള്ളി 72 മണിക്കൂറാക്കി. വാക്സിനെടുത്തവരെ എല്ലാ സംസ്ഥാനങ്ങളിലും കടത്തി വിടണമെന്ന് കേന്ദ്ര നിര്‍ദേശവും കര്‍ണാടക ലംഘിക്കുന്നു. കാസര്‍കോട് ജില്ല ബ്രിട്ടീഷ് ഭരണകാലം മുതല്‍ ദക്ഷിണ കന്നഡയുമായി വിവിധ മേഖലകളില്‍ ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളിലും ആസ്പത്രികളിലും ചികിത്സ തേടുന്നവരാണ് ഇവിടെയുള്ളവര്‍. വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും ജോലിക്കുമായി നിത്യേന പോയിവരേണ്ടതുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് കര്‍ണാടകയുടേത്. ഭരണഘടനാ വിരുദ്ധവുമാണ് തീരുമാനം. അടിയന്തരമായി ഇടപെടണമെന്ന ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി വേഗത്തില്‍ വാദം കേട്ടത്. ഹര്ജിക്കാരന് വേണ്ടി പിവി അനൂപ് ഹാജരായി.