കാഞ്ഞങ്ങാട്: ഉദുമ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാലകൃഷ്ണൻ പെരിയ കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ നേതാവാണ്. ആദ്യമായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ മഞ്ചേശ്വരം എം.എൽ.എ സി പി എമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പുവാണ് സി പി എം സ്ഥാനാർത്ഥി. എ വേലായുധനാണ് എൻ ഡി എ സ്ഥാനാർത്ഥി.
രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി മാധ്യമ പ്രവർത്തകൻ കൂടിയാണ് ബാലകൃഷ്ണൻ പെരിയ. പെരിയ ഗവ ഹൈസ്കൂളിലും കാസർകോട് ഗവ: കോളേജിലും കെഎസ്യു വിൻ്റെ നേതാവായിരുന്നു ബാലകൃഷ്ണൻ യൂത്ത് കോൺഗ്രസ് – കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു. പിന്നീട് ഡിസിസി ജനറൽ സെക്രട്ടറി ആയിരിക്കെയാണ് കെപിസിസി സെക്രട്ടറിയായി നിയമിക്കുന്നത്. ഉജ്ജ്വല പ്രാസംഗികൻ കൂടിയായ ബാലകൃഷ്ണൻ കേരളത്തിലങ്ങോളമിങ്ങോളം ആയിരത്തിലധികം കോൺഗ്രസ് വേദികളിൾ പ്രസംഗിച്ചിട്ടുണ്ട്. എൻ. ആർ. സിക്കെതിരെ 67 വേദികളിൽ പ്രസംഗിച്ച ബാലകൃഷ്ണൻ ഏഷ്യാ ബുക്ക് ബുക്ക് ഓഫ് റെക്കോർഡ്സ് ഉടമയാണ്. രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ തുടർച്ചയായി 24 മണിക്കൂർ പ്രസംഗിച്ചാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. കോൺഗ്രസ് അനുകൂല- ബിജെപി വിരുദ്ധ ന്യൂസ് പോർട്ടലായ മീഡിയ ഗ്രാമത്തിൻറെ ഉടമയാണ്. ദുബായ് ജീവൻ ടിവിയുടെ ബ്യൂറോ ചീഫായിരുന്നു. കന്നട റേഡിയോ ഡയറക്ടർ, യു.എ.ക്യു റേഡിയോ പ്രോഗ്രാം മാനേജർറായും റേഡിയോ ജോക്കിയായും പ്രവർത്തിച്ചു. ഷാർജ കന്നട അസോസിയേഷൻ അവാർഡ്, കൊച്ചി റോട്ടറി ക്ലബ്ബ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പെരിയ ശ്രീനാരായണ കോളേജിൻ്റെ സിഇഒ ആയ ബാലകൃഷ്ണൻ പെരിയ ഡിഗ്രേഷ്യ ഇംഗ്ലീഷ് സ്കൂൾ ചെയർമാനാണ്. കാസർകോട് ഗവൺമെൻറ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ലഭിച്ചിട്ടുണ്ട്. 49 കാരനായ ബാലകൃഷ്ണൻ പരേതനായ കുട്ടി വെളിച്ചപ്പാടൻ്റേയും കുഞ്ഞമ്മയുടെയും മകനാണ്. ശ്രീജ ബാലകൃഷ്ണനാണ് ഭാര്യ. കൃഷ്ണാനന്ദ സാഗർ, സ്നേഹാംബിക എന്നിവർ മക്കളാണ്.