കാസർകോട്: കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിന് അകമ്പടിപോയ ഒരു കാർ കാസർകോട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഉദിനൂർ സ്വദേശി വികാസിന്റേതാണ് കാർ. വികാസിനൊപ്പം പിലിക്കോട് സ്വദേശി ക്രിസ്റ്റഫർ, കരിവെള്ളൂർ സ്വദേശി സരിൻ, കണ്ണൂർ മൗവഞ്ചേരി സ്വദേശി ആദർശ് എന്നിവരെ കസ്റ്റംസ് ചോദ്യംചെയ്തു. ഇവർ നാലുപേരെയും ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും കോൾ റെക്കോർഡ് പരിശോധനയ്ക്ക് ശേഷം വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചേക്കും.
കാർ ഉടമയായ വികാസിൽനിന്ന് മറ്റൊരാൾ കാർ വാടകയ്ക്കെടുത്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് സൂചന. അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസി ടിവി പരിശോധനയിലുമാണ് കസ്റ്റംസ് ഈ കാർ കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടി പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ചന്തേര പൊലീസാണ് കാർ ആദ്യം കസ്റ്റഡിയിലെടുത്തത്.