തിരുവനന്തപുരം: പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറുമായ ഡോ. എം. കൃഷ്ണന് നായര്‍ (81) അന്തരിച്ചു. കൃഷ്ണന് നായരെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) ഒരു ദശകത്തിലേറെക്കാലം കാന്‍സറിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
വെള്ളയമ്പലത്തെ വസതിയായ ഇലങ്കം ഗാര്‍ഡന്‍സിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പേരൂര്‍ക്കടയിലെ ചിറ്റല്ലൂര്‍ കുടുംബത്തില്‍ മാധവന് നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1939-ലാണ് കൃഷ്ണന് നായരുടെ ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് 1963ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ക്ലിനിക്കല്‍ ഓങ്കോളജിയില്‍ എംഡി പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോളജി വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്നു. ലണ്ടനിലെ വിദഗ്ധ പഠനത്തിനുശേഷം മടങ്ങിയെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികില്‍സയ്ക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്തി. 1981 മുതല്‍ 2003 വരെ ആര്‍സിസി ഡയറക്ടറായിരുന്നു. കൃഷ്ണന് നായര്‍ ‘ഞാനും ആര്‍സിസിയും’ എന്നപേരില്‍ ക്യാന്‍സര്‍ ചികില്‍സാ രംഗത്തെ അനുഭവങ്ങള്‍ പുസ്തകമായി എഴുതിയിരുന്നു. 1981ല്‍ ആര്‍സിസിയില്‍ ഡോ. കൃഷ്ണന് നായരുടെ പരിശ്രമ ഫലമായാണ് ഇന്ത്യയിലാദ്യമായി കുട്ടികള്‍ക്കായുള്ള കാന്‍സര്‍ ചികിത്സാ വിഭാഗം ആരംഭിച്ചത്. നിര്‍ധനരായ കുട്ടികള്‍ക്ക് മരുന്നുകളും മറ്റു സൗജന്യമായി നല്‍കുകയും ചെയ്തു. കാന്‍സര്‍ നിയന്ത്രണത്തിനായുള്ള പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ ഏകോപിപ്പിച്ച് ഇന്ത്യയില്‍ ആദ്യമായി 1985-ല്‍ ഒരു കമ്യൂണിറ്റി ആന്‍ഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് ആര്‍സിസിയില്‍ ആരംഭിച്ചതും കൃഷ്ണന് നായരുടെ ശ്രമഫലമായാണ്. ഭാര്യ:വല്‍സല. മകള്‍: മഞ്ചു.