ന്യൂഡെല്‍ഹി: പുന സംഘടന കഴിഞ്ഞ മോദി മന്ത്രിസഭയില്‍ പകുതിയോളം പേര് ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപോര്‍ട്ട്. മന്ത്രിമാരില്‍ 42 ശതമാനം പേര് ക്രിമിനല്‍ കേസ് പ്രതികളാണെന്നും 90 ശതമാനം മന്ത്രിമാരും കോടീശ്വരന്മാരാണെന്നും നാഷണല്‍ ഇലക്ഷന് വാച്ചും, അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയ മന്ത്രിസഭാംഗങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മന്ത്രി കൊലപാതകക്കേസിലെ പ്രതിയാണെന്നും റിപോര്‍ട്ടിലുണ്ട്.
കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ക്രിമിനല്‍, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠന റിപ്പോര്‍ട്ടില്‍ 78ല്‍ 33 കേന്ദ്ര മന്തിമാരാണ് ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളത്. അഞ്ച് വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ 24 പേര് മന്ത്രിസഭയിലുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. കൊലപാതക ശ്രമത്തില്‍ പ്രതികളായ നാല് മന്ത്രിമാരുണ്ട്.
നാല് മന്ത്രിമാര്‍ക്ക് 50 കോടിക്ക് മുകളില്‍ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. ഒരു കോടിക്ക് താഴെ സ്വത്തുള്ള എട്ട് മന്ത്രിമാരുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടര കോടിയുടെ സ്വത്താണ് കാണിക്കുന്നത്. 379 കോടിയുടെ സ്വത്തുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് ഒന്നാം സ്ഥാനത്ത്. മലയാളിയായ രാജീവ് ചന്ദ്രശേഖറിന് 64 കോടി 60 ലക്ഷം രൂപയുടെ സ്വത്തുണ്ട് കേരളത്തിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി വി. മുരളീധരന് 27 ലക്ഷം രൂപയുടെ സ്വത്താണുള്ളത്.
മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണെന്നും 10 കോടിക്ക് മുകളില്‍ ബാധ്യതയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 14 ശതമാനമാണ് മന്ത്രിസഭയിലെ വനിതാപ്രാതിനിധ്യം. മന്ത്രിമാര്‍ ലോക്സഭയിലും, രാജ്യസഭയിലും, തെരഞ്ഞെടുപ്പുകളിലും സ്വയം വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.