കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാര്‍ മരത്തിലിടിച്ച് മോഡലുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അപകടത്തിന് മുമ്പ് കാറുകള്‍ തമ്മില്‍ മത്സരയോട്ടം നടന്നുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തു. എറണാകുളം സ്വദേശി സൈജുവാണ് ചോദ്യം ചെയ്യലിനു പാലാരിവട്ടം പോലീസിന് മുമ്പാകെ ഹാജരായത്.
നേരത്തെ ഇയാളെ ചോദ്യം ചെയ്തിരുന്നു. അപകടത്തിന് ശേഷം ഇയാള്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയെ വിളിച്ചതായി മൊഴി നല്‍കിയിരുന്നു. അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കണ്ടതിനാല്‍ അത് ഒഴിവാക്കാന്‍ പറയാനാണ് പിന്തുടര്ന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചത്.
അതിനിടെ, ഹോട്ടലിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇവിടെ പതിവായി ലഹരിവിരുന്നുകള്‍ നടന്നിരുന്നതായി പ്രദേശവാസികളും പറയുന്നു. പ്രദേശത്തെ രാഷ്ട്രീയക്കാര്‍ പോലും ഇവര്‍ക്കെതിരെ പ്രതികരിക്കാത്തത് ഹോട്ടല്‍ ഉടമയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നാണ് ആരോപണം. അപകടം നടന്ന ദിവസത്തെ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും യഥാര്‍ഥ ഡി.വി.ആര് മാറ്റി മറ്റൊരു ഡി.വി.ആര് ആണ് പോലീസിനു നല്‍കിയത്. ഹോട്ടലുടമ ഒളിവിലുമാണ്.
കംപ്യൂട്ടറിന്റെ പാസ്വേഡും ജീവനക്കാര്‍ നല്‍കിയില്ല. ഈ ദിവസത്തെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഡി.വി.ആര് ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്നു നശിപ്പിച്ചതായും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇവയെല്ലാം സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഹോട്ടലില്‍ വൈകി മദ്യം വിളമ്പിയതിന്റെ പേരില്‍ അപകടത്തിനു പിന്നാലെ തന്നെ എക്സൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
അപകടത്തില്‍ മിസ് സൗത്ത് ഇന്ത്യയും 2019ലെ മിസ് കേരളയുമായ അന്‍സി കബീര്‍, 2019ലെ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന് എന്നിവര്‍ സംഭവസ്ഥലത്തും സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചിരുന്നു. കാര്‍ ഓടിച്ച അബ്ദുര്‍ റഹ് മാന്‍ അറസ്റ്റിലാണ്.