സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 680 രൂപ

രണ്ടാഴ്ചയ്ക്കുശേഷമാണ് ഗ്രാം വില 9,000 രൂപയ്ക്കും പവന്‍ 72,000 രൂപയ്ക്കും താഴെയെത്തുന്നത്

ആഭരണ പ്രിയര്‍ക്കും വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആശ്വാസമായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണത്തിന് വെള്ളിയാഴ്ച ഗ്രാമിന് 85 രൂപ ഇടിഞ്ഞ് 8,985 രൂപയും പവന് 680 രൂപ താഴ്ന്ന് 71,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കുശേഷമാണ് ഗ്രാം വില 9,000 രൂപയ്ക്കും പവന്‍ 72,000 രൂപയ്ക്കും താഴെയെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണത്തിന് വില ഇടിയുന്ന കാഴ്ചയായിരുന്നു കണ്ടത്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണ വിലയും ഇന്നു കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 7,405 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 118 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. കനംകുറഞ്ഞ (ലൈറ്റ് വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണത്തെ അപേക്ഷിച്ച് വില കുറവാണെന്നത് സമീപകാലത്ത് കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും മികച്ച ഡിമാന്‍ഡ് ലഭിക്കാന്‍ വഴിയൊരുക്കിയിരുന്നു.

ഈ മാസം 14ന് കേരളത്തില്‍ വില സര്‍വകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് 9,320 രൂപയിലും പവന് 74,560 രൂപയിലുമായിരുന്നു വ്യാപാരം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പവന് 2,680 രൂപയും ഗ്രാമിന് 335 രൂപയും കുറഞ്ഞിരുന്നു. ജൂണ്‍ 18 നും 19 നും സ്വര്‍ണം തിരിച്ച് കയറുന്ന പ്രവണത കാണിച്ചെങ്കിലും പിന്നീട് ക്രമാതീതമായി ഇടിഞ്ഞു. ജൂണ്‍ 24 ന് രണ്ട് തവണ സ്വര്‍ണ വില കുറയുന്ന സാഹചര്യവുമുണ്ടായി. വില കുറയുമ്പോള്‍ ആനുപാതികമായി നികുതി, പണിക്കൂലി എന്നിവയുടെ ബാധ്യതയും കുറയുമെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ശമിക്കുകയും ആഗോള സമ്പദ് വ്യവസ്ഥ, രാജ്യാന്തര വ്യാപാരം, ഓഹരി വിപണികള്‍ എന്നിവ സാധാരണനിലയിലാവുകയും ചെയ്തത് സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ തിളക്കം മായ്ച്ചു. യുദ്ധം പോലെയുള്ള സാഹചര്യങ്ങളില്‍ സാധാരണ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ കിട്ടാറുണ്ട്. ഇതു മങ്ങിയതാണ് തിരിച്ചടിയായത്.

സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ നല്‍കേണ്ടത് 77,792 രൂപയാണ്. രണ്ടാഴ്ച മുമ്പ് വില 85,000 രൂപയ്ക്കടുത്തായിരുന്നു. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന്റെ വാങ്ങല്‍വില 9,725 രൂപ നിലവാരത്തിലേക്കും ഇന്നു താഴ് ന്നിട്ടുണ്ട്.

ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നതായിരിക്കും നല്ലത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങിക്കാം. ബുക്ക് ചെയ്ത ശേഷം വില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം ലഭിക്കും. ഇനി വില കുറയുകയാണെങ്കില്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം ലഭിക്കും.

Related Articles
Next Story
Share it