മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങളിലൊന്ന് ബെംഗ്രെയില്‍ നിന്നുള്ള അന്‍സാറിന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. തന്നിര്ബാവിയില് നിന്നുള്ള വിദഗ്ധരായ ഒരു സംഘം തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ബോട്ട് തീരത്തുനിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടത്തില്‍പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് രാത്രിയോടെ തിരിക്കാനിരിക്കെയാണ് മറിഞ്ഞതെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്. ബോക്കപട്ടണ നിവാസികളായ പാണ്ഡുരംഗ സുവര്‍ണ്ണന്‍, പ്രീതം സുവര്‍ണ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ ലഭിച്ചത്.
252 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് കരുതുന്നു. 19 പേരെ രക്ഷപ്പെടുത്തി. ആറ് പേരെ കാണാതായിരുന്നു. ഇത്ല് നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശ്രീ രക്ഷ എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്. തിങ്കളാഴ്ച മത്സ്യബന്ധനം നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ തീരത്തെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയിട്ടും എത്താത്തതോടെ ബോട്ടുടമ വയര്‍ലെസ് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകളുമായി ബന്ധപ്പെടുകയും ബോട്ടിനായി തിരയാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തിരച്ചില്‍ നടത്തുന്നതിനിടെ ശൂന്യമായ വല കണ്ടെത്തി. അവിടെ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ 19 പേര് ഡിംഗീസില്‍ അഭയം തേടിയതായി ശ്രദ്ധയില്‍ പെടുകയും ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉടന്‍ അവിടെ ചെന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, എംഎല്‍എ മംഗളൂരു നോര്‍ത്ത് ഡോ. ഭാരത് ഷെട്ടി തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ മാറ്റിയ വെന്‍ലോക്ക് ആശുപത്രിയിലെ മോര്‍ച്ചറി സന്ദര്‍ശിച്ചു.
Mangaluru: Fishing boat tragedy – Two more bodies found