തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍ 100.75 കോടി രൂപയുടെ അഴിമതി നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്കി. വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ഫണ്ട് വിനിയോഗത്തിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
യു.ഡി.എഫ് ഭരണകാലത്തെ 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ച സംഭവിച്ചതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്ത്രിക്ക് വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യുകയായിരുന്നു. ധനദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.
ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും കെ.എസ്.ആര്.ടി.സി സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം. രേഖകള്‍ സൂക്ഷിക്കാതെ ഫണ്ട് കൈകാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് കെ.എസ്.ആര്.ടി.സി, ധനകാര്യ വകുപ്പുകളിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോഴും സര്‍വീസിലുണ്ട്. ഒരാള്‍ പിരിഞ്ഞുപോവുകയും രണ്ടു പേര് മറ്റ് വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനിലുമാണ്. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്.ടി.സിയില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരേണ്ട ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച ഗുരുതരമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.