കൊച്ചി: ചികിത്സയ്ക്കായി കേരളത്തിലെത്തിയ പാക് പൗരന്മാരായ സഹോദരങ്ങളെ കേസില്‍ കുടുക്കിയ സംഭവത്തില്‍ ഇടപെടലുമായി ഹൈകോടതി. മൂന്ന് ദിവസത്തിനകം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് കോടതി നിര്‍ദേശം നല്കി. മതിയായ രേഖകളുമായി എത്തിയ ഇവര്‍ക്കെതിരെ വിദേശ നിയമപ്രകാരം തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും ജസ്റ്റിസ് കെ. ഹരിപാല്‍ റദ്ദാക്കി. ഹരജിക്കാര്‍ക്കെതിരെ കേസെടുത്തതിന് ന്യായീകരണമില്ലെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് വിദേശ പൗരന്മാര് ഉള്‍പ്പെട്ട വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കണമെന്നും ചൂണ്ടിക്കാട്ടി.
സിംഗിള്‍ എന്‍ട്രി മെഡിക്കല്‍ വിസയില്‍ 2021 ഓഗസ്റ്റ് 18ന് ഇന്ത്യയിലെത്തിയ ഇമ്രാന് മുഹമ്മദ്, സഹോദരന് അലി അസ്ഗര്‍ എന്നിവരെ ചികിത്സക്കുശേഷം മടങ്ങിപ്പോകാനിരിക്കെ കേസില്‍ കുടുക്കിയെന്നായിരുന്നു ഹരജിയിലെ ആരോപണം. എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്റര്നാഷനലില് അഡ്മിറ്റായി ചികിത്സ തുടങ്ങിയ വിവരം എറണാകുളം സ്പെഷല്‍ ബ്രാഞ്ച് പോലീസില്‍ അറിയിക്കുകയും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥിരമായി നിരീക്ഷണത്തിനെത്തുകയും ചെയ്തിരുന്നതാണ്. സെപ്റ്റംബര്‍ 19ന് ചികിത്സ അവസാനിച്ച വിവരവും അറിയിച്ചിരുന്നു.
പിറ്റേ ദിവസം ഷാര്‍ജ വഴി ലാഹോറിലേക്ക് മടങ്ങാന്‍ ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണത്താല്‍ മടങ്ങിപ്പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ആശുപത്രി അധികൃതര്‍ മുഖേന അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ, നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ചെന്നാരോപിച്ച് വിദേശനിയമ പ്രകാരം തൃക്കാക്കര പോലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
അന്വേഷണം പൂര്‍ത്തിയാക്കാതെ കേസിലെ തുടര്‍ നടപടി അവസാനിപ്പിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. മതിയായ രേഖകളുമായാണ് ഹരജിക്കാര്‍ ഇന്ത്യയിലെത്തിയതെന്നും ഇവര്‍ എത്തിയ വിവരം പോലീസില്‍ അറിയിച്ചിരുന്നെന്നും കോടതി വിലയിരുത്തി. ഇവര്‍ ചികിത്സക്കെത്തിയ വിവരം മറച്ചുവെച്ചതായോ വിസ നിയമങ്ങള്‍ ലംഘിച്ചതായോ രാജ്യസുരക്ഷക്ക് ഭീഷണിയുണ്ടെന്നോ പോലീസിന് പരാതിയില്ല. എന്നിട്ടും കേസെടുത്തത് എന്തിനെന്ന് വിശദീകരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.