കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിനല്‍കിയ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ വിധി ഹൈകോടതി റദ്ദാക്കി. ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി നല്കിയ അപ്പീലിലാണ് കോടതിയുടെ നടപടി. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചു. റാങ്ക് ലിസ്റ്റില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് നിയമപരമായി ഇടപെടനാകില്ലെന്നും പി.എസ്.സി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ആഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കെ സെപ്തംബര്‍ 20 വരെ നീട്ടുകയായിരുന്നു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ഇതിനെതിരെ പി.എസ്.സി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പി.എസ്.സി ലിസ്റ്റിന്റെ കാലാവധി എന്തിനാണ് നീട്ടുന്നതെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈകോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. അതേസമയം, ട്രിബ്യൂണലിന്റെ വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കനത്ത തിരിച്ചടിയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.
ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. പി.എസ്.സി ജോലിക്കായി മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യുവാവ് നല്കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ലെന്നും ഹൈകോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണുള്ളത്. കോവിഡ് പ്രതിസന്ധി കാരണം രാജ്യത്തെ ജി.ഡി.പി താഴേക്കാണ് പോയിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ടടിക്കാന്‍ അവകാശമുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.