കാസര്‍കോട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘പഞ്ചസഭ’യില്‍ പരസ്പരം പോരടിച്ച് മുന്നണി നേതാക്കള്‍. ജില്ലയിലെ വികസനങ്ങളെ കുറിച്ച് സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ബാലക്യഷ്ണന് പറഞ്ഞപ്പോള്‍ അതിനെ പ്രതിരോധിച്ച് ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നിലും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തും രംഗത്തെത്തി. പ്രസ് ക്ലബ്ബ് പ്രസി. മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. സെക്ര. കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.
അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിലൂടെ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വന്‍മുന്നേറ്റത്തിന് കാരണമാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് മാസ്റ്റര്‍. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാര്‍ എല്‍.ഡി.എഫിന്റെ നയങ്ങള്‍ക്കൊപ്പമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചും വര്‍ഗീയത തടഞ്ഞും സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുമായാണ് എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവര്‍ഗീയത ഇളക്കിവിട്ടും മതനിരപേക്ഷത ബലികഴിച്ചും മതന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നത് ഇടതുമുന്നണിയാണ്. കേരളത്തില്‍ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധബന്ധമാണ് നിലനില്‍ക്കുന്നത്. ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് പരസ്യമായി തന്നെ ഇതേക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. എല്‍.ഡി.എഫിന് ബി.ജെ.പിയുമായി ഒരു തരത്തിലുള്ള സഖ്യവുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയതാണ്. യു.ഡി.എഫ് വര്ഗീയകക്ഷികളായ ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും വളര്‍ത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ കക്ഷികളുമായി യു.ഡി.എഫ് കൂട്ടുകെട്ടുണ്ടാക്കിയത് കേരളജനത കണ്ടതാണ്. എം.സി ഖമറുദ്ദീന് മഞ്ചേശ്വരത്ത് എന്ത് നേട്ടമാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം ചോദിച്ചു. പെരിയ ഇരട്ടക്കൊല ഈ തിരഞ്ഞെടുപ്പില്‍ വിഷയമാക്കാമെന്ന യു.ഡി.എഫ് വ്യാമോഹം നടക്കില്ല. എന്നാല്‍ ഔഫ് കൊലപാതകം തിരഞ്ഞെടുപ്പ് വിഷയമാകും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ വികസനത്തിന്റെ ശവപ്പറമ്പുകളാണ്. ഇവിടത്തെ ജനപ്രതിനിധികള്‍ രണ്ട് മണ്ഡലങ്ങളെയും അവഗണിക്കുകയായിരുന്നു. ഈ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ശക്തമാണെന്നും കേരളാകോണ്‍ഗ്രസ് എം, എല്‍.ജെ.ഡി കക്ഷികള്‍ കൂടിഉള്പ്പെട്ടതിനാല് സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു.
കിഫ്ബി വഴി 60,000 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കിയെന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഇതുസംബന്ധിച്ച കണക്കുകളൊന്നും വ്യക്തമല്ല. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജനപ്രതിനിധികള്‍ നിരവധി വികസനമാണ് കൊണ്ടുവന്നത്. 12 താലൂക്കുകള്‍ അനുവദിച്ചിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോവിഡ് ആസ്പത്രിയില്‍ ആദ്യം നിരവധി തസ്തികകള്‍ കൊണ്ടുവന്നെങ്കിലും പിന്നീട് ഇതിന്റെ പ്രവര്‍ത്തനം ദുര്‍ബലമാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കോവിഡ് ആസ്പത്രിയിലെ ജീവനക്കാരെ മൂന്നാംദിവസം സ്ഥലംമാറ്റി. മഞ്ചേശ്വരത്ത് വികസനം നടത്തിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫ് തുറന്ന സംവാദത്തിന് തയ്യാറാണ്. കാസര്‍കോട് ജില്ലയില്‍ ടൂറിസം മേഖലക്ക് ഒരുപാട് സാധ്യതകളുണ്ട്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1000 കോടി രൂപയുടെ വികസനമാണ് കാസര്‍കോട് ജില്ലക്കായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് കൊണ്ടുവരാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചില്ല. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. പൗരത്വനിയമത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതില്‍ ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ഇത്തവണ യു.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്ന് ഹക്കീം പറഞ്ഞു.
എന്‍.ഡി.എ ഇത്തവണ ജനങ്ങളെ സമീപിക്കുന്നത് പുതിയ കേരളം മോദിക്കൊപ്പം എന്ന വിഷയം ഉയര്ത്തിക്കാണിച്ചാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വ്യക്തമാക്കി. അഴിമതിയും സ്വജനപക്ഷപാതവും കേരളത്തെ തകര്‍ക്കുകയാണ്. മാറിമാറി വന്ന യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസന സാധ്യതകളെ ഇല്ലാതാക്കി. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. പുതിയ വികസന കാഴ്ചപ്പാട് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. അനാവശ്യഭീതി പരത്തി ജനങ്ങളെ കബളിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാനുള്ള തന്ത്രവുമായാണ് യു.ഡി.എഫും എല്‍.ഡി.എഫും മുന്നോട്ടുപോകുന്നത്. ഇതിനായുള്ള കബളിപ്പിക്കല്‍ നാടകങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നത്. കേരളത്തില്‍ ഇനി ഇതൊന്നും വിലപ്പോകില്ല. ജനങ്ങള്‍ എന്‍.ഡി.എയെയാണ് വിശ്വാസത്തിലെടുക്കുന്നത്. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രൈസ്തവസഭകള്‍ എന്‍.ഡി.എയിലാണ് വിശ്വാസം അര്‍പ്പിക്കുന്നത്. മികച്ച ചികിത്സക്കും ഉന്നതപഠനത്തിനും കാസര്‍കോട് ജില്ലക്കാര്‍ ആശ്രയിക്കുന്നത് കര്‍ണാടകയെയാണ്. കാസര്‍കോട് ജില്ലയില്‍ ഇതിനൊന്നും അവസരമില്ലാത്തതിന് കാരണം ഇരുമുന്നണികളും ഈ ജില്ലയോട് കാണിക്കുന്ന അവഗണന മൂലമാണ്. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് രണ്ട് മുന്നണികളും പരിഗണന നല്‍കുന്നില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.