കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. സി.പി.എം പ്രദേശിക നേതാക്കള്‍ പ്രതികളായ കേസില്‍ ആര്.എസ്.എസിനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. ഫസലിന്റെ സഹോദരനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി നേരത്തെ സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ തലശേരിയില്‍ പത്രവിതരണത്തിനിടെയാണ് മുഹമ്മദ് ഫസല്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സ് റോഡിലൂടെ സൈക്കിളില്‍ പോയ ഫസലിനെ കൊലയാളികള്‍ കഠാര കൊണ്ട് കഴുത്തില്‍ കുത്തിയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊടുവാള് കൊണ്ട് വെട്ടിവീഴ്ത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷിച്ച ആദ്യ കേസാണ് ഫസല്‍ വധക്കേസ്. 2008 ഫെബ്രുവരി 14നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. കണ്ണൂരിലെ പ്രാദേശിക സി.പി.എം പ്രവര്‍ത്തകരെയാണ് നേരത്തെ പ്രതി ചേര്‍ത്തിരുന്നത്. ഗോപാലപേട്ട സി.പി.എം ബ്രാഞ്ച് അംഗവും അച്യുതന് സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നായിരുന്നു കുറ്റപത്രം.
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ കൊടി സുനിയാണ് ഈ കേസിലും ഒന്നാം പ്രതി. സി.പി.എം പ്രവര്‍ത്തകരായ കാരായി ചന്ദ്രശേഖരനും കാരായി രാജനും പ്രതികളാണ്. എന്നാല്‍ 2016 നവംബര്‍ 20ന് ആര്.എസ്.എസ് പ്രവര്‍ത്തകനായ മാഹി ചെമ്പ്ര സ്വദേശി സുബീഷ് പോലീസിന് നല്കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. സി.പി.എം പ്രദേശിക നേതാവായ പടുവിലായി മോഹനന് വധക്കേസില്‍ ചോദ്യം ചെയ്യവേയാണ് ഫസല്‍ വധക്കേസില്‍ ആര്.എസ്.എസിന്റെ പങ്ക് സുബീഷ് വെളിപ്പെടുത്തിയത്.
ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സി.പി.എം സ്വാഗതം ചെയ്തു. ഫസല്‍ വധക്കേസ് സിപിഎമ്മിനെതിരെ തിരിച്ചുവിട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശരിയായ അന്വേഷണത്തിലുടെ യഥാര്‍ത്ഥ പ്രതികളായ ആര് എസ് എസുകാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും എം വി ജയരാജന് പ്രതികരിച്ചു.