കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് മൂക്കു കയറിടാനുള്ള നീക്കമാണ് കേന്ദ്രഗവണ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി വേണം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് കൊണ്ടുവന്ന നടപടികളെ കാണാന്‍. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും വോട്ടകാശമില്ലാത്ത അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നുമാണ് പുതിയ നിബന്ധന. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15000ത്തോളം വരുന്ന സഹകരണ സംഘങ്ങളെയും ബാധിക്കുന്നതാണിത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്നും ആര്.ബി.ഐ ഉത്തരവില്‍ പറയുന്നു. 2020 സെപ്തംബറില്‍ ഈ നിയമം നിലവില്‍ വന്നെങ്കിലും കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. സഹകരണം സംസ്ഥാന വിഷയമായതിനാല്‍ ബാങ്കിംഗ് നിയന്ത്രണ നിയമത്തില്‍ സഹകരണ സംഘങ്ങളുടെ അംഗങ്ങളെക്കുറിച്ച് നിര്‍വ്വചനമില്ല. ഇത് നിലനില്‍ക്കവെയാണ് നോമിനല്‍ അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന ഉത്തരവിറക്കുന്നത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും സൊസൈറ്റികളുമാണ് ഗ്രാമീണ മേഖലകളില്‍ ബാങ്കിംഗ് സേവനം എത്തിച്ചത്. അത്തരത്തില്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമായ സഹകരണ സംഘങ്ങളെയാണ് കേന്ദ്രം വരിഞ്ഞുമുറുക്കി കൊണ്ടിരിക്കുന്നത്. നോമിനല്‍-അസോസിയേറ്റ് അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്ന് വന്നാല്‍ ഗ്രാമീണ സമ്പദ്ഘടനപാടെ തകരുകയായിരിക്കും ഫലം. സഹകരണ മേഖലയില്‍ വരേണ്ട നിക്ഷേപം എത്തുക സ്വകാര്യ ബാങ്കുകളിലേക്ക് വഴി മാറും. നിക്ഷേപം സ്വീകരിക്കുന്നതിന് പുറമെ സഹകരണ ബാങ്കുകള്‍ ജനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലും മുന്‍പന്തിയിലുണ്ട്. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമൊക്കെ സഹായവുമായെത്തുന്നത് സഹകരണ സംഘങ്ങളാണ്. ഒരു സഹകരണ സംഘത്തിലെ അംഗങ്ങളെ അവര്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് നോക്കി തരം തിരിത്തു കാണേണ്ടതില്ലെന്ന് ആദായ നികുതി ഇളവ് അനുവദിച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുക്കാതെയാണ് റിസര്വ്വബാങ്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സഹകരണമന്ത്രി വി.എന്‍ വാസവന് പറയുന്നു. കേരളത്തിലെ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ ഒരേ സമയം സേവനവും വായ്പയും ഒരേ സമയം നാടിന് നല്കുന്ന സംഘങ്ങളാണ്. സാധാരണക്കാരന് ആശ്രയിക്കാന്‍ പാകത്തില്‍ ബാങ്കുകളായും സേവനകേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. മറ്റൊരു സംസ്ഥാനത്തും സഹകരണ ബാങ്കുകള്‍ ഈ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളിലേത് പോലെ ആരാണെന്ന് പോലും അറിയാത്ത മുതലാളിമാരും മുന്‍പരിചയം പോലുമില്ലാത്ത ജീവനക്കാരുമല്ല സഹകരണ ബാങ്കുകളിലുള്ളത്. ആര്.ബി.ഐയുടെ ഉത്തരവ് ഇവിടത്തെ സഹകരണ സംഘങ്ങളെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കേരളത്തിന്റെ സാഹചര്യങ്ങളടക്കം ഇത്തരം കാര്യങ്ങള്‍ റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയണം. സഹകരണ വിഷയത്തില്‍ അമിതമായ രാഷ്ട്രീയം മറന്നാണ് ഗ്രാമീണ മേഖലയിലെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ അനുഭവത്തിന്റെ കരുത്തും സഹകരണവും വിശ്വാസവുമാണ് സഹകരണ മേഖലയുടെ നട്ടെല്ല്. സംസ്ഥാന നിയമസഭ പാസാക്കിയ സഹകരണ നിയമ പ്രകാരം സഹകരണ രജിസ്ട്രാറാണ് സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. അതിലെ അംഗത്വത്തിന്റെ കാര്യത്തില്‍ ആ നിയമമാണ് അന്തിമം. 1700 ഓളം പ്രാഥമിക വായ്പാ സംഘങ്ങളടക്കം പതിനയ്യായിരം സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയിടെ ചില സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപത്തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് പോലുള്ളവ കേരളത്തിലെ ചില സഹകരണ ബാങ്കുകള്‍ക്ക് പേരുദോഷമുണ്ടാക്കുന്നുണ്ടെന്നത് മറക്കാനാവില്ല. ഇത്തരം സംഘങ്ങളിലെ വെട്ടിപ്പ് അനുവദിച്ചു കൂടാത്തതാണ്. ഒരു ബാങ്ക് ഈ രീതിയിലായെന്ന് പറഞ്ഞ് എല്ലാ ബാങ്കുകളെയും അതേ കണ്ണിലൂടെ കാണാനാവില്ല. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിയണം.