മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലേറ്റവും കോവിഡ് അടച്ചിടലും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ്ങ് ബോര്‍ഡ്, കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്, പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ സഹകരണ ബാങ്കുകള്‍, റവന്യൂ റിക്കവറി ആക്ട് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത കാര്‍ഷിക വിദ്യാഭ്യാസ ക്ഷീര വികസന, മൃഗ സംരക്ഷണ വായ്പകള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കില്ല. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിന് പുറമെ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം കൂടി ഉണ്ടെങ്കില്‍ മാത്രമേ ബാങ്കുകള്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കൂ. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രി സഭായോഗം വേണം റിസര്‍വ്വ് ബാങ്കിനോടും ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാന്‍. റിസര്‍വ്വ് ബാങ്ക് അനുമതി നല്കിയാല് മാത്രമേ ബാങ്കുകളില്‍ മൊറട്ടോറിയം നടപ്പിലാക്കാനാവൂ. സര്‍ക്കാരിന്റെ ഉത്തരവ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ബാധകമാവുന്നത്.
കാര്‍ഷിക വായ്പകള്‍ക്ക് പുറമെ വിദ്യാഭ്യാസ വായ്പകള്‍ക്കും ക്ഷീര വികസനം, മൃഗസംരക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തിയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം ബാധകമാണ്. സഹകരണ സംഘം രജിസ്ട്രാര്‍, സര്‍ക്കുലര്‍ ഇറക്കുന്നതോടെ സഹകരണ ബാങ്കുകള്‍ക്കും മൊറട്ടോറിയം നടപ്പില്‍വരും. രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറങ്ങാനിരിക്കുന്നതേയുള്ളൂ. കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ മൊറട്ടോറിയം ബാധകമാവണമെങ്കില്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി കൂടിയേ കഴിയൂ. മൊറട്ടോറിയം ബാധകമായ വായ്പകളില്‍ ഏറിയ പങ്കും പ്രാഥമിക സഹകരണ ബാങ്കുകളുടേതാണ്. കേരള ബാങ്ക് നല്കിയ വായ്പയാണ് പ്രാഥമിക ബാങ്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. 1500കോടിയോളം രൂപ ഇത്തരത്തില്‍ കേരള ബാങ്ക് പ്രാഥമിക ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് കേരള ബാങ്കിന് തിരിച്ചടക്കേണ്ട കാലപരിക്ക് മൊറട്ടോറിയം ബാധകമാക്കിയിട്ടില്ല. ഈ അവ്യക്തത പ്രാഥമിക സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കുമാണ് പല ബാങ്കുകളും റിക്കവറി നോട്ടിസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി കൊറോണ പിടിയിലമര്ന്നവര്ക്കാണ് റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ വിലത്തകര്‍ച്ചയും തൊഴിലില്ലായ്മയും മൂലം പലര്‍ക്കും വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് കാലവര്‍ഷക്കെടുതിയും കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയത്. ഒരു വര്‍ഷം കൊണ്ട് അധ്വാനിച്ചതിന്റെ ഫലമത്രയും പേമാരികൊണ്ടുപോയി. നെല്‍കൃഷിയും വാഴകൃഷിയും ഒക്കെ കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിവെച്ചത്. ബാങ്കുകളിലെ അടവ് മുടങ്ങിയപ്പോള്‍ അതിന് പലിശയ്ക്ക് പുറമെ പലിശയുടെ പലിശയും അടക്കേണ്ടിവന്നു. വിദ്യാഭ്യാസ വായ്പകളുടെ സ്ഥിതിയും അതുപോലെതന്നെ. പല കമ്പനികളും കൊറോണയെ തുടര്‍ന്ന് അടച്ചുപൂട്ടിയപ്പോള്‍ തുച്ഛമായ ശമ്പളം ലഭിക്കുന്നവര്‍ കൂടി വീട്ടിലിരിക്കേണ്ട സ്ഥിതി വന്നു. വിദ്യാഭ്യാസ വായ്പയടക്കാന്‍ പോയിട്ട് ഭക്ഷണത്തിന് വരെ ഗതിയില്ലാത്ത സ്ഥിതിയാണ് പലരും. ബാങ്ക് വായ്പകളുടെ മൊറട്ടോറിയമാണ് ആദ്യം നടപ്പില്‍ വരേണ്ടത്. അതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി നേടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.