ഓരോ ദിവസവും പുലരുന്നത് റോഡില്‍ മരണപ്പെടുന്നവരുടെ വാര്‍ത്തകളോടെയാണ്. ഒന്നും രണ്ടുമല്ല, അഞ്ചും ആറും പേരാണ് ഓരോ അപകടങ്ങളിലും മരണപ്പെടുന്നത്. കൊറോണക്കാലത്ത് ലോക്ഡൗണ്‍ വന്നപ്പോള്‍ മാത്രമാണ് കുറച്ചുകാലം വാഹനാപകടങ്ങള്‍ കുറഞ്ഞത്. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ വാഹനാപകടങ്ങളുടെ എണ്ണവും വര്‍ധിച്ചുതുടങ്ങി. ഒരു നിമിഷത്തെ അശ്രദ്ധമതി അപകടങ്ങളിലേക്ക് വഴുതി വീഴാന്‍. അശ്രദ്ധയും അനാസ്ഥയുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമാകുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് മരിച്ചത് 1.20 ലക്ഷം പേരാണത്രെ. പ്രതിദിനം ശരാശരി 328 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്.ബി.) 2020 ലെ ക്രൈം ഇന്ത്യ റിപ്പോര്‍ട്ടിലെ കണക്കാണിത്. മൂന്നു വര്‍ഷത്തിനിടെ 3.92 ലക്ഷം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. സമൂഹത്തിന്റെ വിവിധ തുറകളിലുണ്ടാവുന്ന അവഗണനയാണ് മരണങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ അധികൃതരുടെ അവഗണന മൂലം മാത്രം 133 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ല്‍ ഇത് 201 ഉം 2018ല്‍ ഇത് 218 ഉം ആയിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുള്ള അവഗണന 2020ല്‍ 51 പേരുടെ മരണത്തിനിടയാക്കി. 2019ല്‍ ഇത് 147 ഉം തൊട്ടു മുമ്പത്തെ വര്‍ഷം 40 ഉം ആയിരുന്നു. മറ്റ് തരത്തിലുള്ള ഉപേക്ഷ മൂലം 2020ല്‍ 6,367 പേര് മരിച്ചു. 2019ല്‍ ഇത് 7912 ഉം 2018ല്‍ 8687 മായിരുന്നു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായെന്നും പറയുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെടുത്ത കേസുകളുടെ എണ്ണം കൂടി. കേരളത്തിലെ റോഡുകളിലും നിരവധി പേര്‍ക്ക് ജീവന് നഷ്ടമാവുന്നുണ്ട്. ഇവിടെ ഒരു ദിവസം ശരാശരി 12 പേര് മരണപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാരവും നിസാരവുമായ പരിക്ക് പറ്റുന്നവരുടെ എണ്ണം ഇതിലധികം വരും. അപകടങ്ങളില്‍ 37 ശതമാനവും സംഭവിക്കുന്നത് അമിത വേഗം മൂലമാണ്. വാഹനങ്ങളുടെ അമിത വേഗം തടയാന്‍ ഒട്ടേറെ നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ഫലത്തിലെത്തുന്നില്ല. മദ്യവും മത്സരിച്ചുള്ള ഓട്ടവും അപകടങ്ങളില്‍ ചെന്നെത്തിക്കുന്നു. റോഡപകടങ്ങള്‍ കുറയുന്നില്ലെന്ന് മാത്രമല്ല, ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. വാഹനങ്ങളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. അതനുസരിച്ച് റോഡിന്റെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നില്ല. റോഡിന്റെ ശോച്യാവസ്ഥയാണ് അപകടങ്ങള്‍ക്ക് മറ്റൊരു കാരണം. റോഡിലെ ഗര്‍ത്തങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുമ്പോള്‍ അപകട സാധ്യത കൂടുന്നു. രാത്രി കാലങ്ങളില്‍ ഡ്രൈവര്‍മാര്‍ വേണ്ടത്ര ഉറക്കമില്ലാതെയും വിശ്രമമില്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നത് ഓടിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ദ്രോഹമാകുന്നു. അപകടങ്ങളില്‍ ഇരുചക്ര വാഹനങ്ങളാണ് മുന്നില്‍. 26.4 ശതമാനം റോഡപകട മരണത്തിനും കാരണം ഇരുചക്ര വാഹനങ്ങളുടെ അശ്രദ്ധയോടെയുള്ള ഓട്ടമാണ്. 18 ഉം 25 ഉം വയസിനിടയിലുള്ള യുവാക്കളാണ് മരിക്കുന്നവരില്‍ ഏറിയ പങ്കും. മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതിയും റോഡപകടങ്ങള്‍ പെരുകുന്നതിന് കാരണമാണ്. ട്രാഫിക് നിയമം ലംഘിക്കുന്നത് മറ്റ് നിയമങ്ങള്‍ ലംഘിക്കുന്നത് പോലെയല്ല. നിസാരമായ പിഴയടച്ച് പലരും രക്ഷപ്പെടുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വണ്ടിയോടിക്കുന്ന എത്രയോ പേരുണ്ട്. ഇത് ട്രാഫിക് നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും ഇതാവര്‍ത്തിക്കുന്നു. എത്ര ഉന്നതരായാലും ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേ മതിയാവൂ. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൊക്കെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. കേരളത്തിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് പരിശോധനയില്‍ പലപ്പോഴും പിന്‍സീറ്റുകാരെ കര്‍ശനമായി നിയമം അനുശാസിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. റോഡപകടങ്ങള്‍ തടയാന്‍ റോഡ് നിയമങ്ങള്‍ അനുസരിക്കുക മാത്രമേ നിര്‍വ്വാഹമുള്ളൂ.