നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപവല്‍ക്കരിച്ച സമിതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു റിപ്പോര്‍ട്ട് നല്കുകയുണ്ടായി. കോവിഡ് മൂന്നാം തരംഗത്തെ സംബന്ധിച്ച റിപ്പോര്‍ട്ടായിരുന്നു അത്. രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ്-19 മൂന്നാം തരംഗം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരെപ്പോലെ തന്നെ കുട്ടികളിലും രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒന്നും രണ്ടും തരംഗത്തില്‍ കൂടുതലായി കുട്ടികളെ അത്ര കണ്ട് ബാധിച്ചിരുന്നില്ല. കുട്ടികളില്‍ വന്‍ തോതില്‍ രോഗ വ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ആസ്പത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കും. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റേഴ്സ്, ആംബുലന്‍സ് എന്നിവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്. എല്ലാ ആസ്പത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആസ്പത്രികളിലുള്ള കിടക്കകള്‍, ഓക്സി ജനറേറ്ററുകള്‍ തുടങ്ങിയവയൊക്കെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇവയുടെയൊക്കെ എണ്ണം ഏറെ വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല.
ടി.പി.ആര്. നിരക്ക് 18 ശതമാനത്തിന് മുകളിലാണ്. 10 ശതമാനത്തില്‍ താഴെ എത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാവൂ. ഓരോ ദിവസവും പോസിറ്റീവ് ആകുന്നവരുടെ എണ്ണം 20,000 ത്തിന് മുകളിലാണ്. ഓണം, ബക്രീദ് തുടങ്ങിയ ആഘോഷ വേളകളില്‍ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയാണ് ജനങ്ങള്‍ നഗരങ്ങളിലെത്തിയത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. സിനിമാ തിയേറ്ററുകള്‍ മാത്രമേ ഇനി തുറന്നു പ്രവര്ത്തിക്കാത്തതായുള്ളൂ. എല്ലാ കാലത്തും ഇവയൊക്കെ അടച്ചുപൂട്ടുക എന്നതും സാധിക്കാത്തതാണ്. ഏതാനും മാസത്തെ അടച്ചു പൂട്ടലിനെ തുടര്‍ന്ന് തൊഴിലില്ലാതായവരുടെ എണ്ണം വലുതാണ്. സര്‍ക്കാര്‍ നല്കുന്ന കിറ്റ് കിട്ടിയതുകൊണ്ട് മാത്രം ജീവിതം മുമ്പോട്ട് കൊണ്ടുപോകാനാവില്ല.
മൂന്നാം തരംഗം വരുന്നതോടെ കാസര്‍കോട് പോലുള്ള പിന്നോക്ക ജില്ലകളിലും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സംവിധാനമുണ്ടാക്കണം. ടാറ്റാ കോവിഡ് ആസ്പത്രിയിലും ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണം. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയിലും പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. ഇവിടെയും കൂടുതല്‍ കിടക്കകളും മറ്റ് സൗകര്യങ്ങളും ഏര്പ്പെടുത്താനാവണം. മൂന്നാം തരംഗം എത്തുന്നതിന് മുമ്പ് എല്ലാവര്ക്കും വാക്സിന് നല്‍കാനും കഴിയണം. ഇപ്പോഴും പകുതിയോളം പേരും വാക്സിന് പുറത്താണ്. കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം തുടങ്ങിയിട്ടില്ല. 12 വയസിനും 18 വയസിനുമിടയിലുള്ളവര്‍ക്കുള്ള സൈകോവ്-ഡിവാക്സിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വാക്സിന് എത്തിക്കാനുള്ള നടപടിയും ഉണ്ടാവണം. മൂന്നാം തരംഗത്തെ തടയാന്‍ ശക്തമായ നടപടികള്‍ ഇപ്പഴേ തുടങ്ങേണ്ടിയിരിക്കുന്നു.