കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ഒരാഴ്ച കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയുണ്ടായി. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഈയൊരു സാഹചര്യത്തിലാണ് ഇവിടത്തെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരമുണ്ടാക്കാനും കേന്ദ്ര സംഘം എത്തിയത്. കോവിഡിന്റെ മൂന്നാം തരംഗം വരുന്നതിന് മുമ്പ് വടക്കന്‍ ജില്ലകളിലെ ആസ്പത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ ആസ്പത്രികളില്‍ 70 മുതല്‍ 90 വരെ ശതമാനത്തിലും തെക്കന്‍ ജില്ലകളിലേതില്‍ 40 മുതല്‍ 60 വരെ ശതമാനത്തിലും രോഗികളുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഐ.സി.യു., വെന്റിലേറ്റര്‍ കിടക്കകള്‍ക്കാണ് ഏറെ ആവശ്യം. കൂടുതല്‍ രോഗികളുള്ള മലപ്പുറത്ത് 74 മുതല്‍ 85 വരെ ഐ.സി.യു., വെന്റിലേറ്റര്‍ കിടക്കകളില്‍ രോഗികളുണ്ട്. രോഗവ്യാപനം ഇനിയും കൂടിയാല്‍ ഈ ജില്ലകള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്(എന്‍.സി.ഡി.സി.) ഡയറക്ടര്‍ പറയുന്നു. സ്വകാര്യ ആസ്പത്രികളിലാണ് കൂടുതല്‍ രോഗികളുള്ളത്. മെയ് മാസത്തിലും ജൂണിലും ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 25-30 ശതമാനം പേര് മരിച്ചു. ആസ്പത്രിയില്‍ കൂടുതല്‍ ഐ.സി.യുവും വെന്റിലേറ്ററുകളും ഉണ്ടായിരുന്നെങ്കില്‍ ഇത്രയും പേര് മരിക്കില്ലായിരുന്നു. വടക്കന്‍ ജില്ലകളില്‍ നിന്ന് പലപ്പോഴും അയല്‍ സംസ്ഥാനത്തിനെയാണ് ആശ്രയിക്കേണ്ടിവരുന്നത്. എന്നാല്‍ കഴിവതും അതാത് ജില്ലകളില്‍ തന്നെ ചികിത്സ ഏര്‍പ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടാവേണ്ടിയിരിക്കുന്നത്. കേരളത്തിലെ രോഗികളില്‍ 80 ശതമാനവും വീടുകളിലാണ്. വീടുകള്‍ക്കുള്ളില്‍നിന്ന് രോഗം വളരെ ഉയര്‍ന്ന നിലയില്‍ പടരുകയും ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. രോഗികള്‍ വീടുകളില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇപ്പോള്‍ എല്ലാ ജില്ലകളിലും മൂന്നിനും അഞ്ചിനുമിടയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ 20 മുതല്‍ 22 വരെ ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കേരളത്തില്‍ 1.12 ആണ് വൈറസിന്റെ ആര്. നമ്പര്‍. ഒരു രോഗിയില്‍ നിന്ന് 1.12 പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്രസംഘം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സീറോ സര്‍വ്വേ അനുസരിച്ച് 44 ശതമാനം ജനങ്ങളേ രോഗ പ്രതിരോധ ശേഷി കൈവരിച്ചിട്ടുള്ളൂ. ഇപ്പോഴത്തെ രോഗ വ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഓഗസ്ത് ഒന്നിനും 20നും ഇടയില്‍ മാത്രം 4.62 ലക്ഷം കേസുകള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മറ്റിടങ്ങളിനേക്കാള് വൈകിയാണ് കേരളത്തില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ഇപ്പോള്‍ 88.90 ശതമാനം കേസുകളും ഇതുമൂലമുള്ളതാണ്. ഉയര്‍ന്ന സാന്ദ്രത, പ്രമേഹം പോലുള്ള പകരാത്ത രോഗങ്ങളുടെ വളരെ ഉയര്‍ന്ന സാന്നിധ്യം, പ്രായമായവരുടെ എണ്ണക്കൂടുതല്‍, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ മറ്റു ഘടങ്ങളും കേരളത്തിന്റെ കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. രണ്ട് ഡോസ് വാക്സിന് എടുത്തവരില്‍ കോവിഡ് വരുന്നത് ഇവിടെയാണ് കൂടുതല്‍. രണ്ട് ഡോസ് വാക്സിന് എടുത്ത 5042 പേരിലും രോഗബാധയുണ്ടായി. കേന്ദ്രസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സംസ്ഥാന ഗവണ്മെന്റ് ഗൗരവത്തില്‍ എടുത്തില്ലെങ്കില്‍ സ്ഥിതി വളരെ മോശമാവും. മൂന്നാം തരംഗം എത്തുന്നതിന് മുമ്പ് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്പത്രികളില്‍ ഏര്‍പ്പെടുത്തണം.