കോവിഡ് മൂലം മരിച്ചവരുടെ എണ്ണം സംബന്ധിച്ച അവ്യക്തതകള്‍ തുടരുകയാണ്. കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസധനം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മരണനിരക്ക് സംബന്ധിച്ച തര്‍ക്കം ഓരോ സംസ്ഥാനങ്ങളിലും ഉടലെടുത്തിരിക്കുന്നത്. കേരളത്തിലും മരണനിരക്ക് കുറച്ചുകാണിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മരണ നിരക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടതിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ക്രോഡീകരിച്ചതിലും കേരളത്തില്‍ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന്റെ കണക്കിനെ കടത്തിവെട്ടുന്നതാണ് വയനാട്ടിലും കാസര്‍കോട്ടും ആരോഗ്യവകുപ്പിന്റെ കണക്കിലാണ് കൂടുതല്‍ മരണങ്ങള്, കഴിഞ്ഞ ആഴ്ചവരെയുള്ള മരണങ്ങളുടെ കണക്ക് എടുത്തുനോക്കിയാല്‍ ആരോഗ്യവകുപ്പിന്റേത് 16,326 ഉം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റേത് 23,486 ഉം ആണ്. 7316 മരണങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ ഇടം പിടിക്കാതെ പോയത്. അതേസമയം പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയില്‍ വ്യത്യാസമുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതി നടത്തിയ പുനഃപരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കണക്കിലെ പൊരുത്തക്കേടുകള്‍ എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. കണക്കുകള്‍ മറച്ചുപിടിച്ചാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. കാസര്‍കോട് ജില്ലയിലും കോവിഡ് മരണ കണക്കുകളില്‍ വലിയ അന്തരമുണ്ട്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ 750 ആണ്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ പട്ടികയില്‍ 350 പേര് മാത്രമേ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ചാണ് മരണപ്പെട്ടവരെ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മരിക്കുമ്പോള്‍ രോഗിക്ക് മറ്റ് അസുഖമുണ്ടായിട്ടുണ്ടോ മരിക്കാനുള്ള മുഖ്യകാരണം കോവിഡ് തന്നെയാണോ എന്നൊക്കെ പരിശോധനക്ക് വിധേയമാക്കും. ഇത്തരം പരിശോധനകള്‍ക്കാവശ്യമായ രേഖകളെല്ലാം മേല്പട്ടികയ്ക്കൊപ്പം സംസ്ഥാന കോവിഡ് സെല്ലിലേക്ക് അയച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കോവിഡ് മരണക്കണക്ക് പുറത്തുവിടാമെന്ന് കഴിഞ്ഞിദിവസം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞിരുന്നു. ജില്ലയില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ വേര്‍തിരിച്ച കണക്കുകള്‍ ഉണ്ടെങ്കിലും അതില്‍ പലതും കോവിഡ് മരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. മരിച്ചശേഷം മൃതദേഹത്തില്‍ നിന്നുള്ള സ്രവപരിശോധനയില്‍ കോവിഡ് ഉണ്ടെന്ന് ബോധ്യപ്പെട്ടാലും മരണകാരണം ഹൃദയാഘാതമോ മറ്റോ ആണെങ്കില്‍ പട്ടികയില്‍ പെടില്ല. ഇത്തരത്തില്‍ ഒട്ടേറെ മരണങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രജിസ്റ്ററില്‍ ഉണ്ട്. ഈ പട്ടികയില്‍ പ്രാഥമിക പരിശോധന നടത്തി കുറേ പേരുകള്‍ ഒഴിവാക്കിയാണ് ജില്ലാ ആരോഗ്യവകുപ്പ് സംസ്ഥാനത്തേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള പട്ടിക അയച്ചത്. കോവിഡ് ബാധിച്ച് മുന്നോ നാലോ ആഴ്ചകഴിയുമ്പോള്‍ നെഗറ്റീവ് ആവുകയും പിന്നീട് ഹൃദയാഘാതമോ ന്യൂമോണിയയോ ബാധിച്ചാണ് മരിക്കുന്നത്. കോവിഡിന്റെ തുടര്‍ച്ച തന്നെയാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നുണ്ട്. പിന്നെന്തുകൊണ്ട് ഇത്തരം മരണങ്ങളെ പട്ടികയില്‍ പെടുത്താതെ മാറ്റിനിര്‍ത്തുന്നു. ചിലകുടുംബങ്ങളില്‍ അവര്‍ക്ക് താങ്ങും തണലുമായവരെയാണ് കോവിഡ് കൊണ്ടുപോയിരിക്കുന്നത്. കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടില്ലെന്ന കാരണങ്ങളാല്‍ ഇത്തരം കുടുംബങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് ശരിയായ രീതിയല്ല.