സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇന്ന് മുതല്‍ വലിയ തോതിലുള്ള ഇളവ് അനുവദിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ടി.പി.ആര് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയിരിക്കയാണ്. ടി.പിആറിനൊപ്പം ശാസ്ത്രീയമാനദണ്ഡം അവലംബിക്കാനാണ് തീരുമാനം. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കും. ആയിരം പേരില്‍ 10ലധികം പേര്‍ക്ക് രോഗമുണ്ടെങ്കില്‍ മാത്രമായിരിക്കും ആ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണായി പ്രഖ്യാപിക്കുക. രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാകുന്ന രീതി തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകള്‍ക്ക് പ്രവേശനാനുമതി നല്‍കേണ്ടതെന്ന തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. കടകള്‍ ആഴ്ചയില്‍ ആറ് ദിവസവും തുറന്നു പ്രവര്‍ത്തിക്കാം. രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവര്‍ത്തനനാനുമതി. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരുന്നതിലും മാറ്റം വരുത്തി. ഇനി ശനിയാഴ്ചകളില്‍ ലോക്ക്ഡൗണായിരിക്കില്ല. ഞായര്‍ മാത്രമായിരിക്കും ലോക് ഡൗണ്‍. ആരാധനാലയങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നത് പോലെത്തന്നെ പരമാവധി 40 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ട്രിപ്പിള്‍ ലോക്ഡൗണുള്ള പ്രദേശങ്ങളില്‍ കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഉണ്ടായിരിക്കും. ഓണത്തിനും സ്വാതന്ത്ര്യ ദിനത്തിലും ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാക്സിനെടുത്തവരും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ മാത്രം കടകളില്‍ പോകുന്നതായിരിക്കും അഭികാമ്യമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. 25 ചതുരശ്ര അടിയില്‍ ഒരാള്‍ വീതം എന്ന നിയന്ത്രണം കടകളില്‍ പാലിക്കണം. ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ പലപ്പോഴും പാളിപ്പോവുകയും ചെയ്യും. അതുണ്ടാവാതെ നോക്കാന്‍ കഴിയണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേന്ദ്രത്തില്‍ നിന്നെത്തിയ സംഘം കേരളത്തില്‍ പര്യടനം നടത്തി വരികയായിരുന്നു. ഇവിടെ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണ രീതി ഫലം കണ്ടില്ലെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 49.85 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 18 ജില്ലകളില്‍ 10 ഉം കേരളത്തിലാണ്. ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ കേരളത്തിലേ ഉള്ളു. രാജ്യത്തെ മൊത്തം കേസുകളുടെ 40.95 ശതമാനം വരുമിത്. വൈറസിന്റെ വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആര്-നമ്പര്‍ ദേശീയ തലത്തില്‍ ഇപ്പോള്‍ 1-2 ആയി ഉയര്‍ന്നു. ഒരാളില്‍ നിന്ന് 1-2 ആളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്. കോവിഡ് കൂടിക്കൊണ്ടിരിക്കുന്ന അമേരിക്ക, കാനഡ, ഓസ്ട്രേലിയ, എന്നിവിടങ്ങളിലും 1-2 ആണ് നമ്പര്‍-ഒന്നാം തരംഗം കുറഞ്ഞ വേളയില്‍ ഇത് 0.88 ആയി കുറഞ്ഞിരുന്നു. എക്കാലവും അടച്ചിടാന്‍ സാധിക്കില്ലെന്ന കണ്ടെത്തല്‍ തന്നെയാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനം. എല്ലാ മേഖലയിലും തൊഴില്‍ നഷ്ടവും സ്തംഭനവും ജനങ്ങളെ വലിയ തോതില്‍ വലച്ചിട്ടുണ്ട്. അവരൊക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തിയത്. മൂന്നാം തരംഗത്തിന്റെ ഭീഷണിയും നമ്മുടെ മുന്നിലുണ്ട്. അതൊക്കെ കണക്കിലെടുത്ത് വേണം വലിയ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെട്ടു പോകേണ്ടിയിരിക്കുന്നത്.