സംസ്ഥാനത്ത് 45 ദിവസമായി തുടരുന്ന ലോക്ഡൗണിന്റെ രീതിയില്‍ നാളെ മുതല്‍ മാറ്റം വരികയാണ്. ടി.പി.ആര്. നിരക്ക് 11 ശതമാനത്തിന് താഴെ എത്തിയതോടെയാണ് ലോക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും കുറവ് കണ്ടുവരുന്നുണ്ടെന്നത് ആശ്വാസം പകരുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിലുള്ളത്. ഇത് മാറ്റി രോഗ വ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗ വ്യാപനത്തിന്റെ തോത് കണക്കാക്കി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ ജനങ്ങള്‍ പുറത്തിറങ്ങുമെന്നതില്‍ സംശയമില്ല. പൊതു ഗതാഗതം ഉള്‍പ്പെടെയുള്ളവ ഭാഗികമായി പുനസ്ഥാപിക്കുമ്പോള് പ്രത്യേകിച്ചും രണ്ടാം തരംഗം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ചെറിയ സംസ്ഥാനമായിട്ടും കേരളത്തില്‍ മരണ സംഖ്യ പതിനായിരം കവിഞ്ഞുവെന്നത് ഏറെ ഗൗരവത്തോടെ വേണം കാണാന്‍. നിരവധി പേര് ഇപ്പോഴും ആസ്പത്രികളിലെ വെന്റിലേറ്ററുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മൂന്നാം തരംഗവും അടുത്തെത്തിക്കഴിഞ്ഞു. ലോക്ഡൗണില്‍ ഇളവുകള്‍ കൊണ്ടുവരുമ്പോള്‍ ഇതുകൂടി കണക്കിലെടുക്കണം. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുകയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. ആസ്പത്രികളില്‍ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം കുറേ കൂടി ഏര്‍പ്പെടുത്തേണ്ടതുണ്ട്. രണ്ടാം തരംഗത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 2160 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. മെയ് 19 ന് ശേഷം എല്ലാ ദിവസവും നൂറിന് മേലെയാണ് മരണം. യഥാര്‍ത്ഥ മരണം ഇതിലും മേലെ വരുമെന്നാണ് കണക്കാക്കുന്നത്. കോവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ന്യൂമോണിയ മൂലവും ഹൃദയസ്തംഭനം മൂലവും മറ്റും മരണപ്പെടുന്നവരുടെ കണക്കൊന്നും ഇതില്‍ വരുന്നില്ല. ഇതുവരെ കോവിഡ് സെല്ലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇനി മുതല്‍ രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെ ജില്ലാ മേധാവികള്‍ക്ക് മരണ വിവരം നല്‍കണമെന്ന മാറ്റം വരുത്തിയിരിക്കയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവന് നഷ്ടപ്പെട്ടു. രാജ്യത്ത് 719 ഡോക്ടര്മാരാണത്രെ മരിച്ചത്. കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചു. നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്ത്തകരുമൊക്കെയായി നിരവധി പേര് മരിച്ചിട്ടുണ്ട്. മൂന്നാം തരംഗം എത്തുന്നതിന് മുമ്പ് പരമാവധി പേര്‍ക്ക് വാക്സിന് എടുക്കാന്‍ കഴിയണം. കോവാക്സിനും കോവിഷീല്‍ഡിനും പുറമെ റഷ്യയുടെ സ്പുടിനിക്കും രാജ്യത്ത് വിതരണം ആരംഭിച്ചിട്ടുണ്ട്. മൂന്നാം തരംഗം ഫലപ്രദമായി നേരിടാന്‍ ഇനിയങ്ങോട്ട് ദിനംപ്രതി രണ്ടര ലക്ഷം പേര്‍ക്കെങ്കിലും വാക്സിന് നല്‍കാനുള്ള രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുഴുവന്‍ വാക്സിനും സൗജന്യമായി നല്‍കാമെന്ന് ഉറപ്പ് നല്കിക്കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കഴിയാവുന്നത്ര വാക്സിന് വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. ആസ്പത്രികളിലെ ചികിത്സാ സൗകര്യം എല്ലായിടത്തും വര്‍ധിപ്പിക്കണം. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഓക്സിജനായിരുന്നു വലിയ പ്രശ്നം. ഡല്‍ഹിയിലടക്കം നിരവധി രോഗികളാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. സംസ്ഥാനത്തും ഓക്സിജന്‍ വലിയ ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ ഇതിനകം എല്ലായിടത്തും ഓക്സിജന്‍ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നത് ആശ്വാസം നല്കുന്ന കാര്യമാണ്. എന്തായാലും ലോക്ഡൗണ്‍ എല്ലാക്കാലവും തുടര്ന്നുകൊണ്ടുപോകാനാവില്ല. കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുമ്പോട്ട് പോകാനേ ആവൂ.