നിരോധിത പുകയില ഉല്പന്നങ്ങള് വിപണി കീഴടക്കുകയാണ്. കോവിഡ് വന്നതിനെ തുടര്‍ന്ന് പരിശോധനകളെല്ലാം നാമമാത്രമായതോടെയാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വ്യാപാരം സജീവമായത്. പെട്ടിക്കടകള്‍, പച്ചക്കറികടകള്‍ തുടങ്ങി ചെറുകിട ചായക്കടകളില്‍ നിന്ന് വരെ ഇവ ലഭിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് ഉന്മേഷം പകരുന്ന പുകയില ഉല്‍പ്പന്നങ്ങളും ലഹരിഉല്പ്പന്നങ്ങളുമാണ് ലഭിക്കുന്നത്.
കഞ്ചാവ് മാഫിയകള്‍ ഒരു ഭാഗത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് മറുഭാഗത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ മൊത്തമായി എത്തുന്നത്. നിസാര കമ്മീഷന് നല്കി ഏജന്റുമാരാണ് ഇവ വിപണിയിലെത്തിക്കുന്നത്. നാലും അഞ്ചും രൂപയ്ക്ക് ലഭിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ നൂറ് രൂപയോ അതില്‍ കൂടുതലോ ഈടാക്കിയാണ് വില്‍ക്കുന്നത് നിരോധിച്ചവയായതിനാല് ഇവ ഓപ്പണായി വില്‍ക്കാനാവില്ല. ഇതിന്റെ പേരിലാണ് വന്‍വില ഈടാക്കി വില്‍പ്പന നടത്തുന്നത്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചവര്‍ ഇത് തേടി പിന്നെയും ഏജന്റുമാരെ സമീപിക്കും. അവര്‍ക്ക് ഉപയോഗിക്കാന്‍ ഇത് കിട്ടണമെന്നല്ലാതെ അതിന്റെ വിലയോ ഗുണമോ ഒന്നും അവര്‍ക്കറിയേണ്ടതില്ല. യുവ തലമുറയാണ് ഭൂരിഭാഗവും ഇതിനു പിന്നാലെ പോകുന്നത്. കോളേജ് കാമ്പസുകളിലും സ്കൂളുകള്‍ക്ക് അടുത്ത കടകളിലും ഇവ സുലഭമായി ലഭിക്കുന്നുണ്ട്. സ്കൂള്‍ പരിസരങ്ങളില്‍ ഇവവില്പ്പന നടത്തരുതെന്ന നിയമമുണ്ട്. എന്നാല്‍ അതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവര്‍ രഹസ്യമായി വില്‍പ്പന നടത്തുന്നത്. വില പേശലിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഏജന്റുമാരും ആവശ്യക്കാരും തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടാവാറുണ്ട്. പകലും രാത്രിയും ഭേദമില്ലാതെ ആര്‍ക്കും പിടികൊടുക്കാതെ ഇവരുടെ ഏജന്റുമാര്‍ സൂക്ഷ്മമായാണ് വിപണനം നടത്തുന്നത്. പൊലീസ് വിവരമറിഞ്ഞ് എത്തുമ്പോഴേക്കും മൊബൈല്‍ സന്ദേശം വഴി ഇവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതും ഒരുക്കി നല്‍കും. പുകയില ഉല്‍പ്പന്നങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തെ പൂര്‍ണമായും തകര്‍ക്കുകയും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. പുകയിലയുടെ പുകയില്‍ കാന്‍സറിന് കാരണമാകുന്ന 70ല്‍ പരം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇതിലെ നിക്കോട്ടിനാണ് ഏറ്റവും ദോഷം ചെയ്യുന്നത്. പുകയില ഉപയോഗിക്കുന്നവരില്‍ പകുതിയോളം പേരും ഇതിന്റെ സങ്കീര്‍ണതകളാലാണ് മരിക്കുന്നത്. ഓരോ വര്‍ഷവും ലോകത്ത് ഈ രീതിയില്‍ ആറ് ദശലക്ഷം പേര് മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കാന്‍സറിന് പുറമെ ഹൃദയം, കരള്‍, ശ്വാസകോശം എന്നിവയെയും രോഗാതുരമാക്കും. അതുകൊണ്ട് തന്നെ ഹൃദയാഘാതം, മസ്തിഷ്കാഘാതം തുടങ്ങിയവമൂലമുള്ള മരണങ്ങള്‍ക്കും കാരണമാകുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ വ്യാപകമായ റെയ്ഡ് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാവരുടെയും ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞതോടെയാണ് ഇവയുടെ വില്‍പ്പന വീണ്ടും സജീവമായത്. കര്‍ശനമായ പരിശോധനയും നടപടിയും ഉണ്ടെങ്കില്‍ മാത്രമേ ഇവരെ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനാവൂ.