വോട്ടെടുപ്പിന് ഇനി ഒരു മാസം മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിത്തുടങ്ങി. മുന്നണികള്‍ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളെയും കളത്തില്‍ ഇറക്കിക്കഴിഞ്ഞു. തര്‍ക്കമുള്ള സീറ്റുകളില്‍ മാത്രമേ ചര്‍ച്ച തുടരുന്നുള്ളൂ. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ചില സ്ഥാനാര്‍ത്ഥികള്‍ പ്രചരണ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മീഡിയ. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനുള്ള വീടുകയറിയിറങ്ങല് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷമേ ഉണ്ടാവൂ. കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പും തിരഞ്ഞെടുപ്പ് പ്രചരണം കര്‍ശനമായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. വീടുതോറും കയറിയിറങ്ങുന്ന സ്ഥാനാര്‍ത്ഥികള്‍ മാസ്ക് ധരിച്ച് മാത്രമേ വീടുകളിലേക്ക് പോകാന്‍ പാടുള്ളൂ. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാക്സ് താഴ്ത്തിയിടരുത്. സാനിറ്റൈസര്‍ കരുതണം. വീടിനകത്ത് കയറരുതെന്നും വോട്ടറുമായി രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. സ്വീകരണത്തിനിടെ സ്ഥാനാര്‍ത്ഥിക്ക് ഹാരമോ നോട്ടുമാലയോ ബൊക്കെയോ ഷാളോ നല്‍കരുത്. വീടുകള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ പരമാവധി അഞ്ചുപേര്‍ മാത്രമേ ആകാവൂ. വോട്ടര്‍ക്ക് ഷെയ്ക്ക് ഹാന്റ് നല്‍കുന്നതും കെട്ടിപ്പിടിക്കുന്നതും വിലക്കിയിട്ടുണ്ട്. വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നതും ഒഴിവാക്കണം.
വീടിനകത്തുകയറി കുട്ടികളെ ലാളിക്കുന്നതും വിലക്കിയിട്ടുണ്ട്. നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തുന്നതിനു പുറമെ ഇവ വാങ്ങിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും പ്രചരണത്തിനിറങ്ങരുത്. ഈ രോഗ ലക്ഷണങ്ങളുള്ള വീട്ടുകാരും സന്ദര്‍ശനത്തിനെത്തുന്നവരെ കാണരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആവുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ പ്രചരണ രംഗത്തു നിന്ന് മാറി നില്ക്കേണ്ടതാണ്. പൊതുയോഗങ്ങല്‍, കുടുംബയോഗങ്ങള്‍ എന്നിവ നിയന്ത്രണം പാലിച്ചുമാത്രമേ നടത്താവൂ. പ്രചരണശേഷം വീടുകളില്‍ മടങ്ങിയെത്തിയാലുടന്‍ വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ത്തുവെച്ച് വൃത്തിയായി കുളിച്ച ശേഷമേ മറ്റുള്ളവരുമായി ഇടപഴകാവൂ. പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിയന്ത്രണം അനിവാര്യമാണ്. വലിയ ബഹളമുണ്ടാക്കിക്കൊണ്ടുള്ള പ്രചരണങ്ങള്‍ പഴഞ്ചനായിക്കഴിഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നതു സംബന്ധിച്ച് വോട്ടര്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞിട്ടുണ്ടാവണം. കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. ഒരു പ്രചരണ ജാഥ കൊണ്ടോ കൂറ്റന്‍ റാലിനടത്തിയോ അവരുടെ തീരുമാനത്തെ മാറ്റാനാവില്ല. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ അവര്‍ക്ക് നന്നായി തിരിച്ചറിയാനാവും. ലക്ഷങ്ങള്‍ മുടക്കിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട. സ്ഥാനാര്‍ത്ഥി സര്വ്വസമ്മതനാണെങ്കില് രാഷ്ട്രീയം മറന്ന് അയാള്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.