കാസര്‍കോട്: ജില്ലയിലേക്ക് മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഒഴുക്ക് തുടരുന്ന സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക്. ട്രെയിനുകളില്‍ അടക്കം പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം. ആര്.പി.എഫിന്റെ സഹായത്തോടെ ട്രെയിനുകളില്‍ പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. വാഹനങ്ങളിലൂടെ എം.ഡി.എം. എയും കഞ്ചാവും കടത്തുന്ന സംഘങ്ങളെ പൊലീസ് പിടികൂടുന്നത് പതിവായതോടെയാണ് ട്രെയിന്‍ മാര്‍ഗമുള്ള കടത്തിലേക്ക് സംഘം തിരിഞ്ഞിരിക്കുന്നത്. എം.ഡി.എം. എ പോലുള്ള മാരകമയക്കുമരുന്നുകളും കഞ്ചാവും ട്രെയിനുകള്‍ വഴി കടത്തുന്ന രീതി സജീവമായിരിക്കുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തികളില്‍ വരെ വാഹനപരിശോധന സജീവമാക്കിയിട്ടും മയക്കുമരുന്നും കഞ്ചാവും കാസര്‍കോട്ട് ഇപ്പോഴും സുലഭമാണ്.
മംഗളൂരു വഴിയാണ് കാസര്‍കോട്ടെക്ക് എം.ഡി. എം.എ കടത്തുന്നത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും എം.ഡി.എം.എ കടത്തുന്നത്. ഇതിനായി കാസര്‍കോട്ട് നിരവധി ഏജന്റുമാരുണ്ട്. എം.ഡി.എം.എക്ക് ഒരു മില്ലിഗ്രാമിന് 2000 രൂപ മുതല്‍ 4000 രൂപ വരെ ഈടാക്കുന്നു. കഞ്ചാവ് കിലോവിന് 10,000 മുതല്‍ 15,000 രൂപ വരെ വാങ്ങുന്നുണ്ട്. ചില്ലറയായി വില്ക്കുമ്പോള് ഇരട്ടിലാഭം കിട്ടുന്നു. കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ച നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് തിരുകിയ ബീഡിയാണ് ഉപയോഗിക്കുന്നത്. ഒരുമാസത്തിനിടെ നിരവധി പേരാണ് കഞ്ചാവും മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്.