ഉഡുപ്പി: കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷം ബി.ജെ.പി നേതാവായ കരാറുകാരന് ഉഡുപ്പിയിലെ ലോഡ്ജില്‍ ജീവനൊടുക്കി. ഉഡുപ്പി നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലെ 207-ാം നമ്പര്‍ മുറിയില്‍ കെട്ടിട കരാറുകാരനായിരുന്ന സന്തോഷ് കെ പാട്ടീലാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വിഷം കഴിച്ചാണ് സന്തോഷ് ജീവനൊടുക്കിയത്. ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ ഇതേ ലോഡ്ജിലെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. സ്ഥലത്തെത്തിയ ഉഡുപ്പി സിറ്റി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എസ്പി വിഷ്ണുവര്ധന്, എഎസ്പി സിദ്ധലിംഗപ്പ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. മണിപ്പാലില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ലോഡ്ജിലെത്തി പരിശോധന നടത്തി. ഇതിനിടയിലാണ് സന്തോഷ് താമസിച്ച മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. മരണത്തിന് മുമ്പ് ഇതിന്റെ കോപ്പികള്‍ സന്തോഷ് മാധ്യമങ്ങള്‍ക്കും അയച്ചുകൊടുത്തിരുന്നു. ബെല്‍ഗാമിലെ വീട്ടില്‍ നിന്നാണ് പാട്ടീലിനെ കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പാട്ടീല്‍ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് പൂര്‍ണ ഉത്തരവാദി ഈശ്വരപ്പയാണെന്നാണ് സന്തോഷിന്റെ ആത്മഹത്യാകുറിപ്പിലുള്ളത്. ഈശ്വരപ്പയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ഗ്രാമത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് 4 കോടി രൂപ മുടക്കിയിരുന്നെന്നും എന്നാല്‍ ബില്ലുകള്‍ പാസാക്കി തരാന്‍ മന്ത്രി തയ്യാറായില്ലെന്നും ഇതിന്റെ പേരില്‍ തനിക്ക് കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടിവരികയാണെന്നും സന്തോഷിന്റെ കുറിപ്പിലുണ്ട്. ബില്ലുകള്‍ പാസാക്കിതരാന് ഈശ്വരപ്പക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സന്തോഷ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.