കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാര്‍ കമ്പനിയുടെ അനാസ്ഥയില്‍ ശക്തമായി ഇടപെടുമെന്നും കരാര്‍ കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോ മീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച ഏഴു മേല്പാലങ്ങള് ഉള്‍പ്പെടെയുള്ള ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത പദ്ധതിയിലുള്ളത്. കെ.എം.സി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറുകാര്‍. രണ്ടു വര്‍ഷമായിരുന്നു കരാര്‍ കാലാവധി. 2020 ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിയാണ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കരാര്‍ കമ്പനിയുടെ അനാസ്ഥ കാരണം നിര്‍മാണപ്രവൃത്തി നടന്നില്ല.
പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം ചേരും. കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനവും മാഹി ബൈപാസും വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. റോഡ് പ്രവൃത്തിയുടെ വേഗത കൂട്ടാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ ഡെല്‍ഹിയിലേക്ക് ഒരു സംഘം അടുത്തു തന്നെ പോകും. മഴക്കാലത്ത് ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്നം പരിഹരിക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുതരത്തിലും ഇത്തരം സമീപനം പ്രോത്സാഹിപ്പിക്കില്ല. മന്ത്രി പറഞ്ഞു.