തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ മാതാവ് നിരപരാധിയെന്ന് കണ്ടെത്തല്‍. മകനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതി ഭര്‍ത്താവും അഭിഭാഷകനും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ അച്ഛനും അഭിഭാഷകനുമാണ് കേസിന് പിന്നിലെന്നും ഒരു വര്‍ഷമായി മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകനെക്കൊണ്ട് കള്ളക്കേസ് കൊടുത്ത മുന്‍ ഭര്‍ത്താവിനെതിരെ നിയമപോരാട്ടം തുടരും. യുവതി ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് ടെമ്പോ ക്ലീനറായിരുന്ന വ്യക്തിയുമായി പ്രണയത്തിലാകുന്നതും വിവാഹം നടക്കുന്നതും. ഇവര്‍ക്ക് നാലു മക്കളുണ്ട്. തുടര്‍ന്ന് വിദേശത്ത് പോയ ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയുമായി അടുപ്പത്തിലായി. ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
മാതാവിനെതിരെ യാതൊരു തെളിവുകളും അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല. വളരെ സങ്കീര്‍ണമായ കേസാണിതെന്നും പരാതിയില്‍ ആരോപിച്ച കാര്യങ്ങള്‍ സമഗ്രമായും ശാസ്ത്രീയമായും പരിശോധിച്ചുവെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്.പി ഡോ. ദിവ്യ വി ഗോപിനാഥ് പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ അമ്മയ്ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. അതേസമയം പതിമൂന്നുകാരനായ മകന് അമ്മയ്ക്കെതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മകന് മൊഴിയില്‍ ഉറച്ചു നിന്നതാകാം പ്രാഥമിക അന്വേഷണത്തിലെ ലോക്കല്‍ പോലിസ് നടപടിക്ക് കാരണമെന്നും അവര്‍ വ്യക്തമാക്കി.
2019ല്‍ അച്ഛനൊപ്പം വിദേശത്ത് പോയ രണ്ടാമത്തെ മകനാണ് അഞ്ചു വയസുമുതല്‍ അമ്മ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയും പരാതി നല്‍കുകയും ചെയ്തത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലിസും അന്വേഷണം ആരംഭിക്കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ മാതാവ് ഒരുമാസത്തോളം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.