ബെംഗളൂരു: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി ബി. എസ് യെഡ്യൂരപ്പ രാജി പ്രഖ്യാപിച്ചു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഏറെ നാളായി നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് യെഡ്യൂരപ്പ മുഖ്യമന്ത്രി പദവി രാജിവെച്ചത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം.
രാജിയില്‍ ദുഃഖമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയും തനിക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കിയെന്നും അവര്‍ക്ക് ഇതില്‍ കൂടുതല്‍ നന്ദി പറയാനാവില്ലെന്നും യെഡ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏറെ വൈകാരികമായാണ് യെഡ്യൂരപ്പ മാധ്യമങ്ങളെ കണ്ടത്. താന്‍ ദളിതര്‍ക്കും കര്‍ഷകര്‍ക്കുമായി നിരന്തരം പോരാട്ടം നടത്തിയതായും സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഏറെ പ്രയത്നിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നിനു പിറകെ ഒന്നായി താന്‍ അഗ്നിപരീക്ഷകളെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടുപോലും താന്‍ നന്നായി അധ്വാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, ചീഫ് സെക്രട്ടറി എന്നിവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. അവരെല്ലാം തന്നെ വിശ്വാസിച്ചു, നന്നായി ജോലി ചെയ്തു. ഇതുമൂലം കര്‍ണാടക വികസനമുണ്ടാക്കി-അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ പ്രമുഖമായ ലിങ്കായത്ത് സമുദായ അംഗമാണ് 78 കാരനായ യെഡ്യൂരപ്പ. ഉത്തര കന്നടയിലെ പ്രമുഖ വിഭാഗമായ ഇവര്‍ ജനസംഖ്യയില്‍ 17% വരും. ഹിന്ദു ഷാവിത് സമുദായം, ബസവണ്ണ എന്നീ സമുദായങ്ങളാണ് മറ്റു പ്രബലര്‍. 224 അംഗ നിയമസഭയില്‍ 90-100 സീറ്റുകളില്‍ വിജയം നിര്‍ണയിക്കാന്‍ ഇവര്‍ക്ക് സാധിക്കും.