കര്‍ണാടകയിലുടനീളമുള്ള എല്ലാ ബസുകളിലും ഇനി മുതല്‍ എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകള്‍ നിര്‍ബന്ധം: മന്ത്രി രാമലിംഗ റെഡ്ഡി

എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ഒരു ബസിനേയും രജിസ്‌ട്രേഷനോ ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റോ പുതുക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു;

Update: 2025-11-14 13:35 GMT

ബെംഗളൂരു: കര്‍ണാടകയിലുടനീളം സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ബസ് അപകടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ഒരു ബസിനേയും രജിസ്‌ട്രേഷനോ ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റോ പുതുക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച നിയമം നടപ്പിലാക്കുന്ന ഒരു സര്‍ക്കുലര്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെഡ്ഡി മുന്നറിയിപ്പ് നല്‍കി. കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന അന്തര്‍സംസ്ഥാന ബസുകള്‍ പരിശോധിക്കുമെന്നും എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകളില്ലാത്ത ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അധിക ലഗേജ് കൊണ്ടുപോകുന്ന ബസുകളിലും അനുവദനീയമായ പരിധിക്കപ്പുറം ഭാരം കൊണ്ടുപോകുന്ന ഹെവി വാഹനങ്ങളിലും പരിശോധനകള്‍ ശക്തമാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിന് മുമ്പ് എല്ലാ സ്‌കൂള്‍, കോളേജ് ബസുകളും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.

കാലഹരണപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് ഉടന്‍ തന്നെ നോട്ടീസ് നല്‍കണം. എക്‌സിറ്റ് വാതിലുകളില്ലാത്ത ബസുകളെ നിരീക്ഷിക്കുന്നതിന് പ്രത്യേക പ്രതിമാസ പരിശോധനാ സംഘങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Similar News