ഏതാനും ദിവസം മുമ്പ് എല്ലാവരേയും ഒരു പോലെ ദുഖിപ്പിച്ച് വിടപറഞ്ഞ കാസര്‍കോട്ടെ പ്രമുഖമലഞ്ചരക്ക് വ്യാപാരി എ.എം. മുസ്തഫച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു. സമാനതകളില്ലാത്ത സഹജീവി സ്നേഹം കൊണ്ട് മുസ്തഫച്ച പരിചയപ്പെട്ട എല്ലാവരുടേയും മനസ്സിലെ രാജകുമാരനായി മാറിയിരുന്നു. സഹായങ്ങള്‍ക്ക് തന്നെ സമീപിക്കുന്നവരെ വെറുതെ അയച്ച സംഭവം ആര്‍ക്കും അറിയില്ല. മറ്റുള്ളവരുടെ ദു:ഖത്തിലും വേദനയിലും പങ്ക് കൊള്ളാന്‍ കൊതിച്ച മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. മുസ്തഫച്ചയുടെ കാരുണ്യം കൊണ്ട് തീ പുകയുന്ന ഒരു പാട് വീടുകള്‍ നമ്മുടെ നാട്ടിലുണ്ട്. സഹായിക്കേണ്ട ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന് പിന്നെ കാലതാമസമില്ല. അത് കൃത്യ സമയത്ത് ചെയ്താല്‍ മാത്രമേ മുസ്തഫച്ച തൃപ്താനാവുകയുള്ളൂ. മുസ്തഫച്ച എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ അധ്വാനിക്കുന്നതും സമ്പാദിക്കുന്നതും എനിക്ക് വേണ്ടി മാത്രമല്ല. നമുക്കിടയില്‍ വിഷമങ്ങളും പ്രയാസങ്ങളും അനുഭവിച്ച് ആരോടും പരിഭവം പറയാതെ എല്ലാം സഹിച്ച് ജീവിക്കുന്ന ഒരുപാടു പേരുണ്ട്. അവരെ പലരും സഹായിക്കുന്നില്ല. അത്തരം ആള്‍ക്കാരെ കണ്ടെത്തി എന്തെങ്കിലും ചെയ്തു കൊടുക്കുന്നതിലാണ് ഞാന്‍ തൃപ്തിപ്പെടുന്നത്. നബിവചനം മുറുകെ പിടിച്ച് വലം കൈ കൊടുക്കുന്നത് ഇടത് കൈ അറിയാതെ വളരെയേറെ തൃപ്തിയോടെ മുസ്തഫച്ച വാരിക്കോരി കൊടുത്തു. അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. വലിയ സുഹൃത് വലയമുണ്ടായിരുന്നു അദ്ദേഹത്തിന്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരുടേയും ഇഷ്ടക്കാരനാവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനായിരുന്നു. ഇത്രയേറെ എന്നോട് സ്നേഹം കാട്ടാനുള്ള ഒന്നും തന്നെ ഞാന്‍ ചെയത് കൊടുത്തിട്ടില്ല. അദ്ദേഹത്തിന് അങ്ങനെ ഒന്നിന്റെയും ആവശ്യമില്ലായിരുന്നു. എന്റെ അടുത്ത സ്നേഹിതന്മാരോട് എന്നെപ്പറ്റി വാചാലനായി സംസാരിക്കും. നേരില്‍ കണ്ടാല്‍ അലസതയെക്കുറിച്ച് വേവലാതിപെടും. ഞാന്‍ മുസ്ലിം ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ഫോണിന് വിശ്രമമില്ലാതെ അഭിനന്ദനങ്ങള്‍ വന്ന് കൊണ്ടിരിക്കുമ്പോള്‍ മുസ്തഫച്ചയും വിളിച്ചു. ‘ഉത്തരദേശം കണ്ടു. നിന്റെ ജീവിതം പോയി, അല്ലാഹു കാക്കട്ടെ’ എന്നായിരുന്നു പ്രതികരണം. അതാണ് മുസ്തഫച്ച . തനിക്ക് ഇഷ്ടപ്പെട്ടവരുടെ എല്ലാകാര്യങ്ങളും അദ്ദേഹം വീക്ഷിക്കും. അതിന് ശേഷം നല്ല ഉപദേശങ്ങള്‍ നല്‍കും. ശകാരിക്കേണ്ട വിഷയമാണെങ്കില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ മുഖത്ത് നോക്കി പറയും. എനിക്ക് അസുഖം ബാധിച്ച ഏപ്രില്‍ 11ന് എന്നെ കണ്ണൂരില്‍ കൊണ്ട് പോയെന്നറിഞ്ഞപ്പോള്‍ എന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും നിരന്തരം വിളിച്ച് സ്ഥിതി വിലയിരുത്തുകയും ആസ്പത്രിയില്‍ നിന്നും വന്ന ദിവസം എന്നെ കാണാനായി വീട്ടിലെത്തുകയും ചെയ്തു. രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ചും ചികിത്സ നടത്തേണ്ടതിനെ കുറിച്ചും വളരെ നേരം സംസാരിക്കുകയും നിസ്സാരവല്‍ക്കരിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. മറ്റുള്ളവരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ച മുസ്തഫച്ച സ്വന്തം ആരോഗ്യം ശ്രദ്ധിച്ചില്ലെന്നത് വേറെ കാര്യം. അവസാനമായി കണ്ടത് ഏകദേശം പതിനഞ്ച് ദിവസം മുമ്പ് മുസ്തഫച്ച എന്നെ കാണാന്‍ വീണ്ടും വീട്ടില്‍ വന്നു. കൂടെ എഞ്ചിനീയര്‍ സി.എച്ച്. മുഹമ്മദും കണ്ണാടിപ്പള്ളി ഖത്തീബ് അത്തീഖ് ഉസ്താദുമുണ്ടായിരുന്നു. ഫിസിയോതറാപ്പിസ്റ്റ് ഉള്ളതിനാല്‍ കൂടുതല്‍ സംസാരിക്കാതെ പോവുകയായിരുന്നു. മരിക്കുന്നതിന് തലേ ദിവസം ശനിയാഴ്ച എഞ്ചിനിയര്‍ സി.എച്ച് മുഹമ്മദിനോട് പറഞ്ഞുവത്രേ; തിങ്കളാഴ്ച നമുക്ക് അബ്ദുല്‍ റഹ്മാനെ കാണാന്‍ പോകണമെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് സങ്കടമടക്കാന്‍ കഴിഞ്ഞില്ല. സത്യസന്ധനായ വ്യാപാരിയായിരുന്നു അദ്ദേഹം. കച്ചവടത്തില്‍ ഒരു ഒളി കളിയുമില്ലായിരുന്നു. നല്ല ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില നല്‍കും. നിലവാരം കുറഞ്ഞതാണെങ്കില്‍ അതനുസരിച്ചുള്ള വിലയും. മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിയാല്‍ വില നിശ്ചയിക്കുന്ന ഒരു രീതി ഉണ്ട്. അത് മുസ്തഫച്ചയുട സ്റ്റൈലായിരുന്നു. നമ്മുടെ നാട്ടിലെ പഴയകാല കര്‍ഷകര്‍ മുസ്തഫച്ചാന്റെ സുഹൃത്തുക്കളായിരുന്നു. മുസ്തഫച്ചാന്റെ സുഹൃത്തുക്കള്‍ക്ക് പ്രായപരിധിയില്ലായിരുന്നു. അങ്ങനെ അനുഭവിച്ചറിഞ്ഞവരെയെല്ലാം കണ്ണീരിലാക്കി ആ തണല്‍മരം പോയി. സര്‍വ്വശക്തനായ നാഥാ… ദുനിയാവില് നീ നല്കിയ അനുഗ്രഹം മുഴുവന്‍ സഹജീവികള്‍ക്ക് തണലായി നല്കിയ മുസ്തഫച്ചാക്ക് പരലോകത്ത് പതിന്മടങ്ങ് തണലേകണമേ… ആമീന്‍…