കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ ശക്തമായി പ്രതികരിച്ച സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബയോ വെപ്പണ്‍ പരാമര്‍ശത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ മൂന്നാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയെ എങ്ങനെയെങ്കിലും കുരുക്കിലാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പോലീസ് പരിശോധിക്കുകയാണ്.
അതിനിടെ ഐഷ ക്വാറന്റൈന് ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം കേരള ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്കി. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഐഷ സുല്‍ത്താന പാലിച്ചില്ല. കോടതി അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഐഷയ്ക്കെതിരേ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ നല്കിയ റിപോര്‍ട്ടിലുള്ളത്. ചോദ്യം ചെയ്യലിനായാണ് ഐഷ ദ്വീപിലെത്തിയത്. ജൂണ്‍ 19ന് ദ്വീപിലെത്തിയ ഐഷയ്ക്ക് പോലിസ് സ്റ്റേഷനില്‍ പോവാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുകയും കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നുമാണ് ആരോപണം. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള രേഖകള്‍ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
മുന്‍കൂര്‍ ജാമ്യം തേടി ഐഷ നേരത്തെ ഹൈക്കോതിയെ സമീപിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നിര്‍ദേശം. അതേസമയം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്താലും താല്‍ക്കാലിക ജാമ്യം നല്കി വിട്ടയക്കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ആയിശ സുല്‍ത്താന പൊലിസിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ക്വാറന്റൈന് പൂര്‍ത്തിയാക്കി മറ്റന്നാള്‍ കൊച്ചിയിലേക്ക് പോവാനും കവരത്തി പോലിസ് അനുമതി നല്‍കിയിട്ടുണ്ട്. അതിനിടയിലാണ് ക്വാറന്റൈന് ലംഘനം ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ബി.ജെ.പി ലക്ഷദ്വീപ് ഘടകം നല്കിയ പരാതിയിലാണ് ഐഷയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോ വെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്റെ പേരിലാണ് കേസ്.