തിരുവനന്തപുരം: കോവിഡ് മഹാമാരി വിട്ടൊഴിയാതെ പ്രതിസന്ധിയില്‍ നില്ക്കുന്ന കേരളത്തില്‍ ഈയടുത്ത് റിപോര്‍ട്ട് ചെയ്്ത് തുടങ്ങിയ സിക വൈറസും പിടിമുറുക്കുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കേസുകള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച മൂന്ന് പേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ്.
കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ 38കാരനായ ഡോക്ടര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശി (35) യും, ശാസ്തമംഗലം സ്വദേശിനി (41)യുമാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ച മറ്റു രണ്ട് പേര്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 22 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് സിക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം. കേരളത്തിലെ എല്ലാ ജില്ലകളും പ്രത്യേകിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ മുന്വര്ങ്ങളില് നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഗര്‍ഭണികള്‍ക്ക് സിക വൈറസ് വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാ മാര്‍ഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി ആവര്‍ത്തിച്ചു.