ബെംഗളൂരു: മൊബൈൽ ആപ്പുകൾ വഴി 290 കോടിയോളം രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയ കേസിൽ 11 പേരെ ക്രിമിനൽ അന്വേഷണ വകുപ്പിന്റെ (സിഐഡി) സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ‘പവർബാങ്ക്’ എന്ന ആപ്ലിക്കേഷനിലൂടെ ആളുകളിൽ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ ഹവാല ഇടപാട് നടത്തിയതായാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ചൈന, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നാലുപേരുമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിന്റെ സൂത്രധാരൻ കേരളത്തിൽ നിന്നുള്ള ഒരു ബിസിനസുകാരനാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പ് സംഘത്തിലെ അനസ് അഹമ്മദ് എന്ന മുഖ്യകണ്ണിയും അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ ഭാര്യ ചൈനീസ് പൗരയായ ഹു സിയോലിണ് നോട്ടീസ് അയച്ചിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള റേസർപേ ഡോട്ട് കോം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 13 കമ്പനികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. വിദേശികൾക്ക് പുറമെ തട്ടിപ്പ് കമ്പനിയുടെ ഏഴ് ഡയറക്ടർമാറാണ് അറസ്റ്റിലായിട്ടുണ്ട്.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഇതുവരെ രണ്ടായിരം കോടി രൂപ നിക്ഷേപം സ്വീകരിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് കമ്പനിയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകളിൽ തുടങ്ങിയ 2,400 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി സിഐഡി വൃത്തങ്ങൾ അറിയിച്ചു. അനസ് അഹമ്മദ് ചൈന ആസ്ഥാനമായുള്ള ഹവാല ഏജന്റുമാർ വഴി വിവിധ കമ്പനികളിലായി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായുള്ള ഒരു അഭിഭാഷകൻ പ്രതികളുടെ പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നു. വ്യാജ കമ്പനികൾ ആരംഭിക്കാനും കള്ളപ്പണം വെളുപ്പിക്കൽ, ഹവാല പ്രവർത്തനങ്ങൾ നടത്താനും അദ്ദേഹം അവരെ സഹായിച്ചു. ഇയാളെക്കുറിച്ച് സിഐഡി കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ചൈനീസ് വംശജയെ ഇയാൾ വിവാഹം കഴിച്ചതായും സിഐഡി പറയുന്നു.
അനസ് അഹമ്മദ് നിക്ഷേപകർക്ക് കുറഞ്ഞ കാലയളവിനുള്ളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് നിക്ഷേപം ആകർഷിച്ചതെന്നും തുടക്കത്തിൽ പണം നൽകി വന്നിരുന്നുവെങ്കിലും പിന്നീട് നിർത്തുകയായിരുന്നു. ഗൂഗിൾ സ്റ്റോറിൽ ലഭ്യമായ പവർബാങ്ക് ആപ്ലിക്കേഷനിലൂടെയാണ് തുടക്കത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചത്.